പാലക്കാട്: കുളിമുറിയിൽ മൊബൈൽ ഫോൺ വച്ച് പാർട്ടി പ്രവർത്തകയും അയൽവാസിയുമായ വീട്ടമ്മയുടെ ദൃശ്യങ്ങൾ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പകർത്തി. പിടിക്കപ്പെടുമെന്നായപ്പോൾ ഒാടുന്നതിനിടെ ഫോൺ താഴെ വീണതോടെ കുരുങ്ങി.
കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനാണ് സംഭവത്തിലെ വില്ലൻ. ഒളിവിൽപ്പോയ പ്രതിക്കായി ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്ത് അന്വേഷിക്കുകയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ്. പ്രാഥമികാംഗത്വത്തിൽ നിന്ന് സി.പി.എം ഇയാളെ സസ്പെൻഡും ചെയ്തു.
വ്യാഴാഴ്ച വൈകിട്ടാണ് അമ്പലപ്പറമ്പ് സ്വദേശിയായ വീട്ടമ്മയ്ക്ക് ദുരനുഭവമുണ്ടായത്. കുളിമുറിയുടെ ജനാലയിൽ ശബ്‌ദം കേട്ട് വീട്ടമ്മ ബഹളമുണ്ടാക്കിയപ്പോൾ ഒരാൾ ഓടിപ്പോകുന്നത് കണ്ടു. വീട്ടമ്മ സഹായത്തിന് ആദ്യം ഫോണിൽ വിളിച്ചത് കുടുംബവുമായി വളരെ അടുപ്പമുള്ള ഷാജഹാനെ. എന്നാൽ, ഷാജഹാന്റെ മൊബൈൽ ഫോൺ കുളിമുറിക്ക് സമീപം ബെല്ലടിക്കുന്നത് കേട്ടതോടെ ഞെട്ടി. മൊബൈൽ കണ്ടെത്തിയപ്പോഴാണ് കള്ളൻ കപ്പലിൽ തന്നെയെന്ന് മനസ്സിലായത്.
ഉടൻ വിവരം പാർട്ടി നേതാക്കളെ അറിയിച്ചു. മൊബൈൽ ഫോൺ ഉൾപ്പെടെ പൊലീസിൽ പരാതി നൽകാൻ നേതാക്കൾ നിർദേശിക്കുകയായിരുന്നു. പരാതിക്കാരിക്ക് എല്ലാ പിന്തുണയും നൽകുമെന്ന് പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു. മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |