അഞ്ചൽ:മഴയും ഇരുട്ടും ഭീതി ഇരട്ടിപ്പിച്ച 13 മണിക്കൂർ തെരച്ചിലിനൊടുവിൽ രണ്ട് വയസുകാരൻ മുഹമ്മദ് അഫ്രാനെ വീടിനടുത്തുള്ള റബർ തോട്ടത്തിൽ കണ്ടെത്തി.
തടിക്കാട് കൊടിഞ്ഞിമൂല പുത്തൻവീട്ടിൽ അൻസാരി - ഫാത്തിമ ദമ്പതികളുടെ ഇളയ മകൻ മുഹമ്മദ് അഫ്രാനെ വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് കാണാതായത്. ഇന്നലെ രാവിലെ ഏഴ് മണിയോടെ വീടിന് അര കിലോമീറ്റർ അകലെ ടാപ്പിംഗ് തൊഴിലാളിയായ സുനിൽ കുമാറാണ് കുട്ടിയെ കണ്ടെത്തിയത്.
നാടൊന്നാകെ ചങ്കിടിപ്പോടെ ഒരു രാത്രി മുഴുവൻ തെരഞ്ഞിട്ടും കാണാതിരുന്നതും ശക്തമായ മഴയിൽ കുട്ടിയുടെ വസ്ത്രങ്ങൾ നനയാതിരുന്നതും കുട്ടിയുടെ കരച്ചിൽ കേൾക്കാതിരുന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു.
വിവരം അറിഞ്ഞെത്തിയ അഞ്ചൽ പൊലീസ് കുട്ടിയെ പുനലൂർ താലൂക്ക് ഗവ. ആശുപത്രിയിൽ എത്തിച്ചു. തലയിലും കൈയിലും കാലിലും ചെറിയ പാടുകൾ ഒഴിച്ചാൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ കുട്ടിയെ പൊലീസ് ബന്ധുക്കൾക്ക് കൈമാറി.
കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് വെള്ളിയാഴ്ച രാത്രി തന്നെ ബന്ധുക്കളും നാട്ടുകാരും പൊലീസും ഫയർഫോഴ്സും ഡോഗ് സ്‌ക്വാഡും തെരച്ചിൽ നടത്തിയിരുന്നു. രാത്രിയിൽ പ്രദേശത്ത് മഴ പെയ്തിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ തെരച്ചിൽ ശക്തമായതിനാൽ രാത്രി സമീപത്തെവിടെയെങ്കിലും ഒളിച്ചിരുന്ന ശേഷം പുലർച്ചെ റബർ തോട്ടത്തിൽ ഉപേക്ഷിച്ചതാകാമെന്നാണ് സംശയിക്കുന്നത്. പൊലീസ് അന്വേഷണം ശക്തമാക്കി.
ഉമ്മായെന്ന വിളിയിൽ
ഉള്ളുലഞ്ഞ് സുനിൽ കുമാർ
കൈതയും കാടും വളർന്ന മലമടക്കിലെ റബർ തോട്ടത്തിൽ ടാപ്പിംഗിനിടെയാണ് തൊട്ടടുത്ത പറമ്പിലെ റബർ മരത്തിന്റെ ചുവട്ടിൽ സുനിൽ കുമാർ കുട്ടിയെ കാണുന്നത്. ഓടിയെത്തി കുഞ്ഞിനെ വാരിയെടുത്തു. അതുവരെ കരയാതിരുന്ന കുട്ടി പെട്ടെന്ന് ഉമ്മാ... ഉമ്മാ...എന്നുവിളിച്ച് കരഞ്ഞു. കുട്ടിയുടെ കൈയും കാലും തണുത്തിരുന്നു. വിവരം താഴെയുള്ള കൂട്ടുകാരെ ഫോണിൽ വിളിച്ചറിയിച്ചു. മുതിർന്നവർക്ക് പോലും എത്താൻ പ്രയാസമുള്ള സ്ഥലത്താണ് കുട്ടിയെ കണ്ടെത്തിയത്. ഇതിന് സമീപം കാടുപിടിച്ച പൊട്ടക്കിണറും ഉണ്ടായിരുന്നു.
കുട്ടിയുടെ തിരോധാനത്തിൽ അസ്വാഭാവിതയുണ്ട്. ദുരുഹത അന്വേഷിച്ച് പുറത്തുകൊണ്ടുവരും.
കെ.ജി. ഗോപകുമാർ
സി.ഐ, അഞ്ചൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |