എ.എഫ്.സി യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്ഥാനെ 2-1ന് കീഴടക്കി ഇന്ത്യ
ആഷിഖിന്റെ പാസിൽ നിന്ന് വിജയഗോളടിച്ചത് സഹൽ അബ്ദുസമദ്
കൊൽക്കത്ത : എ.എഫ്.സി കപ്പ് യോഗ്യതാ റൗണ്ട് ഫുട്ബാളിൽ ഇന്നലെ അഫ്ഗാനിസ്ഥാനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് കീഴടക്കി ഇന്ത്യ. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ 85 മിനിട്ടുവരെ ഗോൾരഹിതമായിരുന്ന മത്സരത്തിന്റെ അവസാന അഞ്ചുമിനിട്ടുകളിലാണ് മൂന്ന് ഗോളുകളും പിറന്നത് . ഇന്ത്യയ്ക്ക് വേണ്ടി സുനിൽ ഛെത്രിയും മലയാളി താരം സഹൽ അബ്ദുസമദുമാണ് സ്കോർ ചെയ്തത്.
86-ാം മിനിട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് നേരിട്ട് സുനിൽ ഛെത്രിയാണ് വലകുലുക്കിയത്. എന്നാൽ രണ്ട് മിനിട്ടിനകം സുബെയ്ർ അമീരിയിലൂടെ അഫ്ഗാൻ ഗോൾ മടക്കിയെങ്കിലും ഇന്ത്യ പോരാട്ടം നിറുത്തിയില്ല. ഇൻജുറി ടൈമിന്റെ ആദ്യമിനിട്ടിൽ ബോക്സിനുള്ളിൽ ആഷിഖ് കരുണിയനും സഹലും ഒത്തുചേർന്ന് നടത്തിയ ഒരു മുന്നേറ്റത്തിനൊടുവിലാണ് സഹൽ വലകുലുക്കി ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
കഴിഞ്ഞ ദിവസം ഇതേ വേദിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ കംബോഡിയയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയിരുന്നു. നായകൻ സുനിൽ ഛെത്രിയാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയിരുന്നത്. ഛെത്രിയിലായിരുന്നു ഇന്നലെയും ഇന്ത്യയുടെ പ്രതീക്ഷകൾ.എന്നാൽ 85-ാം മിനിട്ടുവരെ ഇന്ത്യയുടെ മുന്നേറ്റങ്ങളെ അഫ്ഗാൻ പ്രതിരോധം തടുക്കുകയായിരുന്നു.
യോഗ്യതാറൗണ്ട് ഗ്രൂപ്പ് ഡിയിൽ ആദ്യ രണ്ട് മത്സരങ്ങളിലെ വിജയത്തോടെ ആറ് പോയിന്റുമായി ഒന്നാമതാണ് ഇന്ത്യ. അടുത്ത മത്സരത്തിൽ ചൊവ്വാഴ്ച ഇന്ത്യ ഹോംഗ്കോംഗിനെ നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |