SignIn
Kerala Kaumudi Online
Thursday, 25 April 2024 10.14 AM IST

കട്ടയ്ക്ക് നിൽക്കാൻ കട്ടക്കിൽ

cricket

ഇന്ത്യ -ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി-20 ഇന്ന് കട്ടക്കിൽ

പരമ്പരയിൽ 1-0ത്തിന് ദക്ഷിണാഫ്രിക്ക മുന്നിൽ

വിമർശന മുനയിൽ റിഷഭ് പന്തിന്റെ ക്യാപ്ടൻസി

കട്ടക്ക് : ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തോൽവിക്ക് തിരിച്ചടി നൽകാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അഞ്ചു ട്വന്റി-20കളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്നു. ഡൽഹിയിൽ നടന്ന ആദ്യ മത്സരത്തിന്റെ തലേന്നാൾ അപ്രതീക്ഷിതമായി ക്യാപ്ടൻസിയിലേക്ക് ഉയർത്തപ്പെട്ട റിഷഭ് പന്തിന് കടുത്ത വെല്ലുവിളിയാണ് ഇന്നത്തെ മത്സരം.

ട്വന്റി-20യിൽ ഒരു സ്കോറും സുരക്ഷിതമല്ല എന്ന കൃത്യമായ സൂചന നൽകിയാണ് ഡൽഹിയിൽ ഇന്ത്യ നൽകിയ 212 റൺസിന്റെ ലക്ഷ്യം അഞ്ചു പന്തുകളും ഏഴുവിക്കറ്റുകളും ബാക്കിനിറുത്തി ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. എന്നാൽ ബൗളിംഗിനെ പിന്തുണയ്ക്കുന്ന പാരമ്പര്യമുള്ള ബാരാബതിയിൽ കഥയെന്താവും എന്ന ആകാംക്ഷയിലാണ് ആരാധകർ.

രോഹിത് ശർമ്മയും വിരാട് കൊഹ്‌ലിയും ജസ്പ്രീത് ബുംറയും ഉൾപ്പടെയുള്ള സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ നായകനായി നിശ്ചയിച്ചിരുന്നത് കെ.എൽ രാഹുലിനെയായിരുന്നു. എന്നാൽ ഡൽഹിയിൽ വച്ച് പരിശീലനത്തിനിടെ രാഹുലിന് പരിക്കേറ്റതോടെയാണ് പന്തിന് ക്യാപ്ടന്റെ തൊപ്പി ലഭിച്ചത്. എന്നാൽ മത്സരത്തിലെ പന്തിന്റെ പല തീരുമാനങ്ങളും പിഴച്ചതായി വിമർശനം ഉയർന്നിരുന്നു. പവർപ്ളേയിൽ സ്പിന്നർ യുസ്‌വേന്ദ്ര ചഹലിനെ ബൗളിംഗിന് നിയോഗിച്ചതും ഐ.പി.എൽ ഫൈനലിൽ മിന്നുന്ന ഫോമിൽ പന്തെറിഞ്ഞ ഹാർദിക്ക് പാണ്ഡ്യയ്ക്ക് ഒരോവർ മാത്രം നൽകിയതും തെറ്റായിപ്പോയെന്നാണ് പ്രധാന വിമർശനം.ഐ.പി.എല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെ പ്ളേഓഫിലെത്തിക്കാൻ കഴിയാതിരുന്ന റിഷഭിന് ഈ മത്സരത്തിൽ വിജയിക്കേണ്ടത് അനിവാര്യമാണ്.

ഡൽഹിയിൽ ഇഷാൻ കിഷൻ (48 പന്തിൽ 76 റൺസ് ),റിതുരാജ് (15 പന്തിൽ 23 റൺസ് ),ശ്രേയസ് അയ്യർ (27പന്തിൽ 36 റൺസ്),റിഷഭ് പന്ത് (16 പന്തിൽ 29 റൺസ് ),ഹാർദിക്ക് (12 പന്തിൽ 31 റൺസ് )എന്നിവരുടെ കൂട്ടായ പരിശ്രമത്തിലാണ് ഇന്ത്യ 211/4 എന്ന സ്കോറിലെത്തിയത്. ഇന്ത്യൻ കുപ്പായത്തിലേക്ക് തിരിച്ചുവരവ് നടത്തിയ വെറ്ററൻ താരം ദിനേഷ് കാർത്തികിന് ബാറ്റിംഗിൽ കാര്യമായ അവസരം ലഭിച്ചിരുന്നില്ല.

ആദ്യ പത്തോവറിനുള്ളിൽ ടെംപ ബൗമ(10), ഡ്വെയ്ൻ പ്രിട്ടോറിയസ്(29),ക്വിന്റൺ ഡി കോക്ക് (22) എന്നിവർ പുറത്തായിട്ടും നാലാം വിക്കറ്റിൽ ഒരുമിച്ച ഡേവിഡ് മില്ലറും (64*) റാസി വാൻഡർ ഡസനും (75*) ചേർന്ന് പുറത്താകാതെ നേടിയ 131 റൺസാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം നൽകിയത്. ഭുവനേശ്വർ ഉൾപ്പടെയുള്ള ഇന്ത്യൻ ബൗളർമാരുടെ പ്രകടനം ആശാവഹമായിരുന്നില്ല.

സാദ്ധ്യതാ ഇലവനുകൾ

ഇന്ത്യ : ഇഷാൻ കിഷൻ,റുതുരാജ് ഗെയ്‌ക്ക്‌വാദ്,ശ്രേയസ് അയ്യർ,റിഷഭ് പന്ത്(ക്യാപ്ടൻ),ഹാർദിക് പാണ്ഡ്യ,ദിനേഷ് കാർത്തിക്,അക്ഷർ പട്ടേൽ,ഹർഷൽ പട്ടേൽ,ആവേഷ് ഖാൻ,ഭുവനേശ്വർ കുമാർ,യുസ്‌വേന്ദ്ര ചഹൽ

ദക്ഷിണാഫ്രിക്ക : ക്വിന്റൺ ഡി കോക്ക്,ടെംപ ബൗമ(ക്യാപ്ടൻ),വാൻഡർ ഡസൻ,ഡേവിഡ് മില്ലർ,സ്റ്റബ്സ്,ഡ്വെയ്ൻ പ്രിട്ടോറിയസ് ,വെയ്ൻ പാർണൽ,റബാദ,ലുംഗി എൻഗിഡി,നോർക്യേ,തബാരേസ് ഷംസി.

ഡൽഹിയിലെ തോൽവി വലിയ ആഘാതമായി തോന്നുന്നില്ല. ഇത് പരമ്പരയുടെ തുടക്കം മാത്രമാണ്. ശക്തമായി തിരിച്ചുവരാൻ ഞങ്ങൾക്ക് സമയമുണ്ട്.

- ഭുവനേശ്വർ കുമാർ

ഏഴുകൊല്ലം മുമ്പ് ഇതേ വേദിയിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ട്വന്റി-20യിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് ഇന്ത്യ 92 റൺസിന് ആൾഒൗട്ടായി. ദക്ഷിണാഫ്രിക്ക ആറുവിക്കറ്റിന് ജയിച്ചു. ഇവിടെ നടന്ന മറ്റൊരു ട്വന്റി-20യിൽ ലങ്ക 87 റൺസിന് ആൾഒൗട്ടാവുകയും ഇന്ത്യ ജയിക്കുകയും ചെയ്തിരുന്നു. സ്വിംഗ് ബൗളിംഗിനെ തുണയ്ക്കുന്നതാണ് ബാരാബതിയിലെ പിച്ച്.

7 pm മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.