സംസ്ഥാനത്ത് 48 ലക്ഷത്തോളം അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുണ്ടെന്ന് കുടംബശ്രീയുടെ സർവേയിൽ കണ്ടെത്തിയിരിക്കുന്നു. എറണാകുളം ജില്ല ഒഴികെയുള്ള കണക്കാണിത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പായതിനാൽ വെെകി തുടങ്ങിയ എറണാകുളം ജില്ലയിലെ സർവേ പൂർത്തിയായിട്ടില്ല. എംപ്ളോയ്മെന്റ് എക്സേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത് തൊഴിൽ കാത്തിരിക്കുന്നവരുടെ എണ്ണം 27 ലക്ഷത്തിലധികമാണെന്ന കണക്ക് അടുത്തിടെ വന്നിരുന്നു. ഇൗ മന്ത്രിസഭയുടെ കാലത്ത് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. തൊഴിൽ നൽകാനുള്ള പദ്ധതിയുടെ ഭാഗമായാണ് കുടുബശ്രീ സർവേ നടത്തിയത്. ജോലിയെന്നാൽ സ്ഥിരം ജോലിയെന്ന സങ്കൽപ്പമാണ് വർഷങ്ങളായി ഇവിടെ നിലനിൽക്കുന്നത്. പലരും ജോലിയില്ലാതെ തുടരുന്നതിന്റെ ഒരു പ്രധാന കാരണവുമിതാണ്. തൊഴിലിനോടുള്ള നമ്മുടെ സമീപനം അറുപഴഞ്ചനാണ്. പാർട്ട് ടെെമായി വിവിധ ജോലികൾ ചെയ്യാൻ തയ്യാറാകുന്നവർക്ക് ജോലി നഷ്ടപ്പെട്ടാൽ എന്തുചെയ്യുമെന്ന ഭീതി വളരെ കുറവായിരിക്കും. ഒന്നുപോയാൽ മറ്റൊന്ന് എന്ന ഉറപ്പ് അവർക്കുണ്ടായിരിക്കും.
കായികാദ്ധ്വാനമുള്ള തൊഴിലുകളെ തരംതാണതായാണ് ഭൂരിപക്ഷവും വീക്ഷിക്കുന്നത്. ഇതു മാറണമെങ്കിൽ വിദ്യാഭ്യാസരീതിയിൽ അടിമുടി പരിഷ്‌കരണമുണ്ടാവണം. രാജ്യത്ത് തൊഴിൽ ലഭിക്കാനുള്ള സാദ്ധ്യതയും അവസ്ഥയും പരിഗണിക്കാതെയാണ് വിവിധ വിദ്യാഭ്യാസ മാതൃകകൾ രൂപീകരിക്കുകയും വർഷങ്ങളോളം മാറ്റമില്ലാതെ പിന്തുടരുകയും ചെയ്യുന്നത്. അതുകൊണ്ടാണ് ബിരുദം തേടുന്നവർ തൊഴിൽതേടി അലയേണ്ട സാഹചര്യം ഉണ്ടാകുന്നത്.
ബിരുദങ്ങൾ നേടി ഇറങ്ങുന്നവരെ കാത്ത് അവസരങ്ങൾ ക്യൂ നിൽക്കുന്ന അവസ്ഥയാണ് ആസൂത്രണത്തിലൂടെ സർക്കാർ സൃഷ്ടിക്കേണ്ടത്. ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളുണ്ടായിട്ടും നിർഭാഗ്യവശാൽ ഇപ്പോഴും വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർ അവസരങ്ങൾ തേടി അലയുന്ന ചിത്രമാണ് ഇന്ത്യയിലെവിടെയുമുള്ളത്.
ജോലി മാത്രം അടിസ്ഥാനമാക്കിയാണ് നമ്മുടെ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും രൂപപ്പെടുത്തിയിട്ടുള്ളത്. ഇതിലും കാലോചിതമായ മാറ്റം ആവശ്യമാണ്. ആർട്‌സ് വിഷയം പഠിക്കുന്ന വിദ്യാർത്ഥിക്ക് താത്പ്പര്യം ഉടലെടുത്താൽ സയൻസ് വിഷയത്തിലേക്ക് കൂടി തിരിയാനുള്ള മിനിമം സാദ്ധ്യതകൾ അതേ കോളേജിൽ തന്നെ പ്രദാനം ചെയ്യുന്ന മാതൃകകൾ ഉണ്ടാവണം. അപ്പോൾ ഒരേബിരുദം നേടുന്നവരെല്ലാം ഒരേരീതിയിലുള്ള ജോലിമാത്രം അന്വേഷിക്കേണ്ടി വരുന്ന ഇന്നത്തെ സ്ഥിതി മാറാതിരിക്കില്ല. സിലബസിന്റെ കാര്യത്തിൽ യു.ജി.സിയും കേന്ദ്ര സർക്കാരും ഇത്തരമൊരു മാറ്റത്തിന് ശ്രമം തുടങ്ങിയത് സ്വാഗതാർഹമാണ്. അഭ്യസ്തവിദ്യരുടെ മുന്നിൽ കൂടുതൽ തൊഴിലവസരങ്ങളുണ്ടാകാനും തൊഴിലിനോടുള്ള നമ്മുടെ സമീപനം മാറാനും ഇതിടയാക്കും. അമ്പതുലക്ഷം പേർ കേരളത്തിൽ തൊഴിലില്ലാതെ നിൽക്കുമ്പോഴും മുപ്പതുലക്ഷത്തിലധികം പേർ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തി ഇവിടെ തൊഴിൽചെയ്ത് മാസം തോറും മോശമല്ലാത്ത വരുമാനം നേടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |