കൊവിഡാനന്തരം ഹൃദ്രോഗ ബാധിതർ കൂടുന്നു
തൃശൂർ: ജില്ലയിൽ പത്ത് ദിവസത്തിനകം 1350 കടന്ന് കൊവിഡ് രോഗികൾ. ദിനംതോറും രോഗികളുടെ എണ്ണം കൂടുകയാണ്. മേയ് അവസാനവാരം നൂറിന് താഴെയായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം. ജൂണെത്തിയതോടെ ഇത് നൂറിന് മുകളിലായി.
ജൂൺ ഏഴിന് കൊവിഡ് ബാധിതരുടെ എണ്ണം 150 കടന്നു. ഈ മാസം ഇന്നലെ വരെയുള്ള കണക്കുപ്രകാരം 1379 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂണിൽ എല്ലാ ദിവസവും നൂറിന് മുകളിലായിരുന്നു രോഗികൾ. ഒമ്പതിന് 165 പേർക്കാണ് രോഗമുണ്ടായത്. പത്തിന് ഇത് 192 ആയി.
വരുന്ന രണ്ടാഴ്ചയ്ക്കകം രോഗികളുടെ പ്രതിദിനക്കണക്ക് മൂന്നൂറിന് മുകളിൽ എത്തുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കൊവിഡ് സ്ഥിരീകരിച്ച് രണ്ടുവർഷവും നാലു മാസവും പിന്നിടുമ്പോഴും രോഗത്തിന്റെ പിടിയിൽ നിന്ന് മുക്തരാകാൻ സാധിച്ചിട്ടില്ല.
സ്വയം വിധി, ചികിത്സ
പലർക്കും പനിബാധയുണ്ടെങ്കിലും കൊവിഡ് അല്ലെന്ന് സ്വയം വിധിച്ച് ചികിത്സ നടത്തുകയാണ്. ആശുപത്രികളിൽ പനി ബാധിച്ച് ചെന്നാലും കൊവിഡ് ടെസ്റ്റ് നടത്താൻ നിർബന്ധിക്കുന്നില്ല. മാസ്‌ക് ഉപയോഗിക്കുന്നതും കുറവാകുന്നുണ്ട്.
കൊവിഡ് കണക്ക്
ജൂൺ ഒന്ന് ---118
ജൂൺ രണ്ട് ---134
ജൂൺ മൂന്ന് --102
ജൂൺ നാല് ---112
ജൂൺ അഞ്ച് --135
ജൂൺ ആറ് ---111
ജൂൺ ഏഴ് ---162
ജൂൺ ഏട്ട് ---148
ജൂൺ ഒമ്പത് --165
ജൂൺ പത്ത് ---192
ഹൃദയ - ഉദര രോഗങ്ങൾ കൂടുന്നു
കൊവിഡ് ബാധിച്ചവരിൽ ഹൃദയസംബന്ധവും ഉദര സംബന്ധവുമായ രോഗം ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നുവെന്ന് ഡോക്ടർമാർ. ഹൃദയത്തിന്റെ പമ്പിംഗ് നിലയ്ക്കുക, ഹൃദയം നിലയ്ക്കുക, ബ്ലോക്ക് എന്നിവ കൂടുതലായി കണ്ടുവരുന്നുണ്ട്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ മാത്രം 30ലേറെ പേർ ഈവിധം ചികിത്സയ്ക്കെത്തിയിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
സ്വകാര്യ ആശുപത്രികളിലും ഏറെ രോഗികളെത്തുന്നുണ്ട്. ഉദരസംബന്ധമായ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. ആയുർവേദ കേന്ദ്രങ്ങളിലും മറ്റും കൊവിഡാനന്തര ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |