കണ്ണൂർ: കണ്ണൂർ കോർപറേഷന്റെ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യ പ്രശ്നത്തിന് ശാശ്വതപരിഹാരമാകുന്നു.
ട്രഞ്ചിംഗ് ഗ്രൗണ്ടിൽ കഴിഞ്ഞ അറുപതുവർഷമായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ ബയോ മൈനിംഗ് വഴി നീക്കം ചെയ്യാനാണ് പദ്ധതി. ഇതിനായുള്ള അത്യാധുനിക യന്ത്രങ്ങൾ സ്ഥലത്തെത്തി. കരാർ ഏറ്റെടുത്ത റോയൽ വെസ്റ്റേൺ പ്രൊജക്ട്സ് എൽ.എൽ.പി പൂനയും അരവിന്ദ് അസോസിയേറ്റ്സ് പാലക്കാടും പൂനെയിൽ നിന്നാണ് ഈ യന്ത്രങ്ങൾ എത്തിച്ചത്.
യന്ത്രസാമഗ്രികൾ വഹിച്ച വാഹനത്തെ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം മേയർ അഡ്വ. ടി.ഒ മോഹനന്റെ നേതൃത്വത്തിൽ കൗൺസിലർമാരും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.പി രാജേഷ്, സുരേഷ് ബാബു എളയാവൂർ, സിയാദ് തങ്ങൾ, കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, വി.കെ ശ്രീലത, കെ.പി അബ്ദുൽ റസാഖ്, ശ്രീജ ആരംഭൻ, ബിജോയ് തയ്യിൽ, മിനി അനിൽകുമാർ, നാട്ടുകാരായ ചാലോടൻ രാജീവൻ, കെ.കെ മധുസൂദനൻ, ടി.കെ. രാജേഷ്, കെ. പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.
നാലിലൊന്ന് സമയം
അത്യാധുനിക സംവിധാനമായ ട്രോമൽ മൊബൈൽ സ്‌ക്രീൻസ് ഫോർ ബയോമൈനിംഗ് ലെഗസി മാലിന്യങ്ങളും മാലിന്യക്കൂമ്പാരങ്ങളും ശാസ്ത്രീയമായി തരം തിരിച്ച് മാറ്റുന്നു. സാധാരണ തരം തിരിക്കുന്നതിനെക്കാളും നാലിലൊന്ന് സമയം മാത്രമേ ആവശ്യമുള്ളൂ.
മാലിന്യങ്ങൾ തരംതിരിച്ച് നീക്കം ചെയ്യുന്നതിനുള്ള പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിച്ച് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുവഴി ചേലോറയിലെ ജനങ്ങളുടെ ദുരിതത്തിന് അറുതി ആവുകയും ആറ് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമമാകുകയും ചെയ്യും
മേയർ അഡ്വ. ടി.ഒ മോഹനൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |