കണ്ണൂർ: സ്വർണക്കടത്ത് വിവാദത്തിനിടെ ഇന്ന് കണ്ണൂരിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് കനത്തസുരക്ഷയൊരുക്കി പൊലീസ്. തളിപ്പറമ്പ് കില കാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ളിക് പോളിസി ആൻഡ് ലീഡർഷിപ്പ് കോളേജ് ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്. രാവിലെ 10.30നാണ് പരിപാടി.
ഇന്നലെ കോഴിക്കോട്ടെ പരിപാടികൾക്കു ശേഷം രാത്രിയോടെ പിണറായിയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി രാവിലെ റോഡുമാർഗമാണ് തളിപ്പറമ്പിലെത്തുക.
സ്വപ്നസുരേഷിന്റെ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ നിലനിൽക്കുന്ന പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ കണ്ണൂരിലും പൊലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ധർമശാല മുതൽ കരിമ്പം വരെ റോഡുകളിലും ഇടറോഡുകളിലും പൊലീസിനെ വിന്യസിക്കും. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് തന്നെ പങ്കെടുക്കുന്ന പ്രതിനിധികളും മാദ്ധ്യമ പ്രവർത്തകരും കില കാമ്പസിൽ എത്താനാണ് പൊലീസ് നിർദ്ദേശം. വേദിയിൽ ഇരിക്കുന്നവരുടെ വാഹനങ്ങൾ മാത്രമേ അകത്തേക്ക് കടത്തി വിടുകയുള്ളൂ. കർശന പരിശോധനക്ക് ശേഷമായിരിക്കും പ്രവേശനം.
കൂടാതെ പൊതുപരിപാടി നടക്കുന്ന സ്ഥലത്ത് ബോംബ് സക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന കർശനമാക്കും. ജില്ലയിൽ മുഖ്യമന്ത്രിയുടെ സഞ്ചാരപാതയിൽ ഓരോ 500 മീറ്ററിലും പൊലീസിനെ വിന്യസിക്കും.
മുഖ്യമന്ത്രിയെത്തുന്ന തളിപ്പറമ്പിൽ കഴിഞ്ഞ ദിവസം മുതൽ സ്‌റ്റേറ്റ് ഇന്റലിജൻസ് ഡിവൈ.എസ്.പി എ.പി സുരേഷ്ബാബു, പൊലീസ് രഹസ്യാന്വേഷണവിഭാഗം ഡിവൈ.എസ്.പി രമേശൻ, തളിപ്പറമ്പ് ഡിവൈ.എസ്.പി എം.വി വിനോദ് എന്നിവർ ക്യാമ്പ് ചെയ്യുന്നുണ്ട്. കണ്ണൂരിലെത്തുന്ന മുഖ്യമന്ത്രിയുടെ സുരക്ഷാചുമതല കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി രാഹുൽ ആർ. നായർക്കാണ്. കണ്ണൂർ സിറ്റി റൂറൽ എസ്.പിമാർ പരിപാടി നടക്കുന്ന കരിമ്പത്തെത്തി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന പൊതുജനങ്ങളെയും മാദ്ധ്യമപ്രവർത്തകരെയും കർശനപരിശോധനയോടെയാണ് പരിപാടി നടക്കുന്ന സ്ഥലത്തേക്ക് കടത്തിവിടുക.
ഇ സെഡ് പ്ലസ് സുരക്ഷ
മാവോയിസ്റ്റ് ഭീഷണിയുടെ കൂടി പശ്ചാത്തലത്തിൽ ഇ സെഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. പൊലീസിന്റെ ഏറ്റവും ഉയർന്ന സുരക്ഷാതലമാണിത്. മുഖ്യമന്ത്രിക്കു പുറമേ ഗവർണർക്കും നിലവിൽ ഈ കാറ്റഗറി സുരക്ഷയുണ്ട്.
28 കമാൻഡോകളടക്കം 40 അംഗ സംഘമാണ് മുഖ്യമന്ത്രിക്കൊപ്പം സദാസമയവും ഉണ്ടാവുക. ഒരു പൈലറ്റ് വാഹനത്തിൽ അഞ്ചുപേരുണ്ടാവും. രണ്ട് കമാൻഡോ വാഹനങ്ങളിൽ പത്തുപേരും ദ്രുതപരിശോധന സംഘത്തിൽപ്പെട്ട എട്ടുപേരുമുണ്ടാകും. ബോംബ്, ഡോഗ് സ്‌ക്വാഡുകൾ, ആംബുലൻസ്, പൈലറ്റ്, എസ്‌കോർട്ട് വാഹനങ്ങൾ ഇതിനു പുറമേയുണ്ടാകും. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന സ്ഥലങ്ങളിൽ ദ്രുതകർമ്മസേന, സംസ്ഥാനസേനയായ എസ്.ഐ.എസ്.എഫ് എന്നിവയെയും വിന്യസിക്കും. വാഹനങ്ങൾ കടന്നുപോകുമ്പോൾ പ്രധാനറോഡുകളിലേക്ക് വരുന്ന ചെറുറോഡുകൾ പൊലീസ് അടയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |