തിരുവനന്തപുരം: മെഡിക്കൽ കോളേജ് വളപ്പിലെ ഗതാഗതക്കുരുക്കിനും പാർക്കിംഗ് പ്രശ്നത്തിനും പരിഹാരമായുള്ള മൾട്ടിലെവൽ പാർക്കിംഗ് പദ്ധതി കിഫ്ബി അംഗീകാരത്തിനായി സമർപ്പിച്ചു. മെഡിക്കൽ കോളേജ് മാസ്റ്റർ പ്ളാനിന്റെ ആദ്യഘട്ടത്തിലുൾപ്പെടുത്തിയ മൾട്ടിലെവൽ പാർക്കിംഗ് പദ്ധതിയുടെ ഒന്നാംഘട്ടമാണ് കിഫ്ബി അനുമതി തേടിയെത്തിയത്.
മെഡിക്കൽ കോളേജിലെ പഴയ അത്യാഹിത വിഭാഗം ബ്ളോക്കിന് സമീപവും നിലവിലെ ഒ.പി ബ്ളോക്കിന് സമീപവുമായാണ് മൾട്ടിലെവൽ പാർക്കിംഗിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഒ.പി ബ്ളോക്കിന് സമീപം ആറുനിലകളിലായുള്ള ഒന്നാംഘട്ട മൾട്ടിലെവൽ പാർക്കിംഗ് സ്ഥാപിക്കാനാണ് തീരുമാനം. മൂന്ന് നിലകൾ മണ്ണിനടിയിലും മൂന്നെണ്ണം മുകളിലുമായിട്ടാണ് നിർമ്മിതി. ഒരുനിലയിൽ 90 വാഹനങ്ങളെന്ന ക്രമത്തിൽ 6 നിലകളിലായി 540 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സംവിധാനമാണ് സജ്ജമാക്കുക. രണ്ടാം ഘട്ടത്തിൽ 660 വാഹനങ്ങൾക്കുള്ള മൾട്ടിലെവൽ പാർക്കിംഗും സജ്ജമാക്കും.
മെഡിക്കൽ കോളേജ് ആശുപത്രി, നഴ്സിംഗ് കോളേജ്, മെഡിക്കൽ കോളേജ്, പ്രിൻസിപ്പൽ ഓഫീസ്, എസ്.എ.ടി എന്നിവിടങ്ങളിൽ വരുന്ന വാഹനങ്ങൾക്ക് മൾട്ടിലെവൽ പാർക്കിംഗ് പ്രയോജനം ചെയ്യും. നിലവിൽ പേ ആൻഡ് പാർക്ക് സംവിധാനമുണ്ടെങ്കിലും സ്ഥലപരിമിതിയും വാഹനപെരുപ്പവും മെഡിക്കൽ കോളേജ് വളപ്പിൽ തോന്നുംപടി പാർക്കിംഗിനും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.
മൾട്ടിലെവൽ പാർക്കിംഗ് യാഥാർത്ഥ്യമാകുന്നതോടെ ഇതിന് പരിഹാരമാകും. വ്യവസായ വകുപ്പിന് കീഴിലുള്ള ഇൻകെൽ എന്ന കമ്പനിക്കാണ് മെഡിക്കൽ കോളേജ് മാസ്റ്റർ പ്ളാനിലുൾപ്പെട്ട പദ്ധതികളുടെ നിർവഹണച്ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |