കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയെ ഒരു ആക്രമണക്കേസിലെ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് അറസ്റ്റ് ചെയ്തു. 2018ൽ എറണാകുളം ലാ കോളേജ് വിദ്യാർത്ഥിയായിരുന്ന ഈരാറ്റുപേട്ട സ്വദേശി നിസാമുദ്ദീനെ ആക്രമിച്ച കേസാണിത്. ഒളിവിലാണെന്നു പറയുമ്പോഴും പൊതുപരിപാടികളിൽ സജീവമായിരുന്ന ആർഷോയുടെ അറസ്റ്റ് വൈകുന്നതിൽ പൊലീസ് വിമർശനം നേരിട്ടിരുന്നു.
കേസിൽ റിമാൻഡിലായ ആർഷോ ജാമ്യത്തിലിറങ്ങിയ ശേഷം അടിപിടി കേസുകളിലുൾപ്പെട്ടു. ആർഷോ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നിസാമുദ്ദീൻ ഹൈക്കോടതിയെ സമീപിക്കുകയും കഴിഞ്ഞ ഫെബ്രുവരിയിൽ ജാമ്യം റദ്ദാക്കി കസ്റ്റഡിയിലെടുക്കാൻ എറണാകുളം എ.സി.പിക്ക് കോടതി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഈ സമയം എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റായിരുന്ന ആർഷോയെ അറസ്റ്റു ചെയ്യാൻ പൊലീസ് തയാറായില്ല. ഒളിവിലാണെന്നും ഉടൻ പിടിയിലാകുമെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്.
മലപ്പുറം എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിലാണ് ആർഷോയെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടും ആർഷോയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ മുഖ്യമന്ത്രി, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്ക് പരാതി നൽകിയിരുന്നു.
റിമാൻഡ് ചെയ്ത് ജയിലിലേക്ക് കയറ്റുന്നതിനിടെ എസ്.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ആർഷോയെ രക്തഹാരം അണിയിച്ചു.
30ലധികം കേസുകളിൽ പ്രതിയാണ് ആർഷോയെന്ന് കെ.എസ്.യു ആരോപിച്ചു.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി
ഗുണ്ടാ നേതാവിനെയാണോ നിയമിച്ചത്?: കെ.എസ്.യു
തിരുവനന്തപുരം: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി ഗുണ്ടാ നേതാവിനെയാണോ നിയമിച്ചതെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ആവശ്യപ്പെട്ടു. എം.ജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പ് അട്ടിമറിച്ച് വനിതാ എ.ഐ.എസ്.എഫ് പ്രവർത്തകയെ ജാതി അധിക്ഷേപം നടത്തി ആക്രമിക്കാൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതി നിലവിലെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായ ആർഷോയാണ്. മഹാരാജാസ് കോളേജിലുൾപ്പെടെ കെ.എസ്.യു പ്രവർത്തകരെ ഗുരുതരമായി അക്രമിച്ച് പരിക്കേൽപ്പിച്ച കേസുകളിലെ മുഖ്യപ്രതിയും ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ രാത്രിയിൽ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതിയും ആർഷോയാണ്. വിദ്യാർത്ഥികളുടെ അവകാശത്തിനുവേണ്ടി പോരാടിയതിനല്ല ആർഷോ റിമാൻഡിലായതെന്നും ഗുണ്ടാ പ്രവർത്തനങ്ങൾ നടത്തിയത് അറിഞ്ഞുതന്നെയാണ് ആർഷോയെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി സി.പി.എം നേതൃത്വം നിയോഗിച്ചതെന്നതും അഭിജിത്ത് കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |