കിളിമാനൂർ: സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ടുപേരെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട് പുത്തയം സജി വിലാസത്തിൽ സജിമോൻ (39), കടയ്ക്കൽ മണലുവട്ടം പ്രസീദ് വിലാസത്തിൽ നിന്ന് ആറ്റുപുറത്ത് വാടകയ്ക്ക് താമസിക്കുന്ന പ്രസീദ് (40) എന്നിവരാണ് പിടിയിലായത്.
കടയ്ക്കൽ കാർഷിക സഹകരണ ബാങ്കിൽ മകന് ജോലി തരപ്പെടുത്തിത്തരാമെന്നു പറഞ്ഞ് കിളിമാനൂർ മലയാമഠം സ്വദേശിയിൽ നിന്ന് പ്രതികൾ ഇരുവരും ചേർന്ന് 8 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
ഇതിനുശേഷം പ്രതികളെ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് ബാങ്കിൽ അന്വേഷിച്ചപ്പോഴാണ് കബളിപ്പിച്ചതായി മനസിലായത്. തുടർന്ന് പണം നഷ്ടപ്പെട്ട സ്ത്രീ കിളിമാനൂർ പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സുഹൃത്തുക്കളായ പ്രതികൾ ഇരുവരും ചേർന്ന് ഇത്തരത്തിൽ നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്തതായി വിവരം ലഭിച്ചിട്ടുള്ളതിനാൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്.സനൂജ്, എസ്.ഐമാരായ വിജിത്ത് കെ.നായർ,സത്യദാസ്, എ.എ.എസ്.ഐ പ്രദീപ്. സി.പി.ഒമാരായ ബിനു, കിരൺ, ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |