ഇന്ത്യയോട് തോറ്റ അഫ്ഗാൻ ഫുട്ബാൾ താരങ്ങൾ ഗ്രൗണ്ടിൽ അഴിഞ്ഞാടി
കൊൽക്കത്ത : കഴിഞ്ഞ രാത്രി കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടന്ന എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യയോട് തോറ്റതിന് പിന്നാലെ ഗ്രൗണ്ടിൽ കൂട്ടആക്രമണം അഴിച്ചുവിട്ട് അഫ്ഗാനിസ്ഥാൻ താരങ്ങൾ. മത്സരത്തിൽ ക്യാപ്ടൻ സുനിൽ ഛെത്രി, മലയാളി താരം സഹൽ അബ്ദുൽ സമദ് എന്നിവരുടെ സ്കോറിംഗ് മികവിൽ 2–1നാണ് ഇന്ത്യ ജയിച്ചിരുന്നത്.
ഫൈനൽ വിസിലിന് പിന്നാലെയായിരുന്നു ഗ്രൗണ്ടിലെ കൂട്ടയടി. അഫ്ഗാനിസ്ഥാൻ ടീമിലെ മൂന്ന് താരങ്ങളും ഇന്ത്യൻ ടീമിലെ രണ്ട് താരങ്ങളും മത്സരശേഷം ഉന്തിലും തള്ളിലും ഏർപ്പെട്ടതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. പിന്നാലെ ഇന്ത്യൻ ഗോളി ഗുർപ്രീത് സിംഗ് സന്ധു അവിടേക്കെത്തി. എന്നാൽ സന്ധുവിനെ അഫ്ഗാൻ താരങ്ങൾ കൂട്ടത്തോടെ വളഞ്ഞ് പിടിച്ചു തള്ളുകയും അഫ്ഗാനിസ്ഥാൻ സപ്പോർട്ട് സ്റ്റാഫിൽ ഒരാൾ സന്ധുവിന്റെ മുഖത്തടിക്കുകയും ചെയ്തു. ഇതിനിടെ താരങ്ങൾ പരസ്പരം ഷർട്ടിൽ പിടിച്ചു വലിക്കുകയും തല്ലുകയും ചെയ്തു. ഏഷ്യൻ ഫുട്ബാൾ ഫെഡറേഷൻ അധികൃതർ മൈതാനത്തേക്ക് ഇരച്ചെത്തിയെങ്കിലും ഏറെ നേരമെടുത്താണ് രംഗം ശാന്തമാക്കിയത്. തർക്കത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
മലയാളി ഗോളിലെ
മിന്നും വിജയം
90–ാം മിനിട്ടിൽ സുനിൽ ഛെത്രിക്കു പകരം ഇറങ്ങി തൊട്ടടുത്ത മിനിട്ടിൽ സഹൽ നേടിയ ഗോളാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് ആവേശ ജയം സമ്മാനിച്ചത്. 86–ാം മിനിറ്റിൽ ഛെത്രിയാണ് മനോഹരമായ ഫ്രീകിക്കിലൂടെ ഇന്ത്യയുടെ ആദ്യ ഗോൾ നേടിയത്. ഫ്രീകിക്കിനും സഹലിന്റെ ഗോളിനും വഴിയൊരുക്കിയത് മറ്റൊരു മലയാളി താരം ആഷിഖ് കുരുണിയനും കളിയിൽ മിന്നിത്തിളങ്ങി.
88–ാം മിനിട്ടിൽ അഫ്ഗാനിസ്ഥാൻ നേടിയ അപ്രതീക്ഷിത സമനില ഗോളിനു മുന്നിൽ ഇന്ത്യ ഞെട്ടി നിൽക്കവേയാണ് മൈതാനത്തിറങ്ങി നിമിഷങ്ങൾക്കകം സഹൽ ലക്ഷ്യം കണ്ടത്. ബോക്സിനുള്ളിൽ അസാമാന്യമായ പന്തടക്കത്തോടെ അഫ്ഗാൻ താരങ്ങളെ കബളിപ്പിച്ച് ആഷിഖ് നൽകിയ പന്ത് സഹൽ കൂളായി വലയിലെത്തിച്ചു.
ഡി ഗ്രൂപ്പിൽആറു പോയിന്റുള്ള ഇന്ത്യയ്ക്കൊപ്പം ഹോങ്കോംഗുമുണ്ട്. ഹോങ്കോംഗ് കംബോഡിയയെ 3–0നു തോൽപിച്ചു. ഇതോടെ നാളെ നടക്കുന്ന ഇന്ത്യ–ഹോങ്കോഗ് മത്സരം നിർണായകമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |