കൊല്ലം: ആന്ധ്രയിൽ നിന്നുള്ള ജയ അരിയുടെ ചില്ലറ വില ഈയാഴ്ച കിലോയ്ക്ക് 50 രൂപ കടക്കുമെന്ന് സൂചന. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ സാധാരണ ജയ അരിക്ക് 47 രൂപയും ബ്രാൻഡഡ് ജയയ്ക്ക് 48 രൂപയുമാണ് കൊല്ലം നഗരത്തിലെ ചില്ലറ വില. കഴിഞ്ഞ നാല് മാസത്തിനിടയിൽ എട്ട് രൂപയുടെ വർദ്ധനവാണ് ബ്രാൻഡഡ് ജയയുടെ വിലയിൽ ഉണ്ടായിട്ടുള്ളത്.
നാലുമാസം മുമ്പ് 36 രൂപയായിരുന്നു ബ്രാൻഡഡ് ജയയുടെ മൊത്തവില. ഇടക്കാലത്ത് ക്ഷാമം നേരിട്ടതോടെയാണ് വില കുതിച്ചുയർന്നത്. കഴിഞ്ഞമാസം അവസാനം 43 ആയി ഉയർന്നു. കഴിഞ്ഞ വെള്ളിയാഴ്ച മൊത്തവില 45 ആയി. വിലയുടെ കാര്യത്തിൽ ജയ അരിയുടെ എജന്റുമാരും മൊത്തവ്യാപാരികളും തമ്മിൽ തർക്കവും രൂക്ഷമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ആന്ധ്രയിൽ നിന്ന് ഇന്നലെ കയറ്റിവിട്ട അരിയുടെ വില നിശ്ചയിച്ചിട്ടില്ല. 45 രൂപയാണ് ലോറിക്കൂലി സഹിതം ഏജന്റുമാർ ആവശ്യപ്പെട്ടിരിക്കുന്നത്. കയറ്റിറക്ക് കൂലി കൂടി ചേർക്കുന്നതോടെ മൊത്തവില 47 ആയി ഉയരും. ഇതോടെ ചില്ലറ വില കുറഞ്ഞത് 49 ആകും. അടുത്ത ലോഡ് എത്തുമ്പോൾ ചില്ലറ വില 50 കടക്കുമെന്നാണ് മൊത്തവ്യാപാരികൾ പറയുന്നത്.
സർക്കാർ ഇടപെടലില്ല
1. മുൻകാലങ്ങളിൽ വില വർദ്ധനവ് ഉണ്ടാകുമ്പോൾ തന്നെ സർക്കാർ ഇടപെടുമായിരുന്നു
2. സർക്കാർ പ്രതിനിധികൾ മില്ലുടമകളുമായി ചർച്ച നടത്തി വില നിയന്ത്രിക്കും
3. നാല് മാസത്തിനിടയിൽ എട്ട് രൂപ വർദ്ധിച്ചിട്ടും സർക്കാർ ഇടപെട്ടില്ല
4. കഴിഞ്ഞയാഴ്ച 43 രൂപയിൽ കൂടുതൽ നൽകി ജയ അരി വാങ്ങേണ്ടെന്ന് മൊത്തവ്യാപാരികൾ തീരുമാനിച്ചു
5. നഗരത്തിന് പുറത്തുള്ള വ്യാപാരികൾ കൂടുതൽ വില നൽകി വാങ്ങിയതോടെ വില നിയന്ത്രിക്കാനുള്ള മൊത്തവ്യാപാരികളുടെ ശ്രമം പാളി
രുചി മാറ്റിയാൽ വില താഴും
കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലുള്ളവർക്ക് ജയ അരിയാണ് പ്രിയം. മൂന്ന് വർഷം മുമ്പുള്ള കണക്ക് പ്രകാരം പ്രതിവർഷം പത്ത് ലക്ഷം ടൺ ജയ അരി കേരളത്തിലേക്ക് വരുന്നുണ്ട്. കേരളത്തിലെ വൻ ഉപഭോഗമാണ് മില്ലുടമകൾ വില വർദ്ധിപ്പിക്കാനുള്ള കാരണങ്ങളിലൊന്ന്. മറ്റ് ബ്രാൻഡുകൾ ഉപയോഗിച്ച് തുടങ്ങിയാൽ ജയ അരിയുടെ വില ഇടിയുമെന്നാണ് വ്യാപാരികൾ പറയുന്നത്.
വിലവർദ്ധനവിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞയാഴ്ച വിപണിയിൽ പരിശോധന നടത്തിയിരുന്നു. വ്യാപാരികളല്ല വിലവർദ്ധനവിന് കാരണക്കാരെന്ന് വ്യക്തമായിട്ടുണ്ട്. ആന്ധ്രയിലെ ഒരു മില്ലുടമയുമായും നേരിട്ട് സംസാരിച്ചു. ഇന്ന് വീണ്ടും പരിശോധന നടത്തി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.
സി.വി. മോഹനകുമാർ, ഡി.എസ്.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |