കോട്ടയം. ജുവനൈൽ ആൻഡ് ചിൽഡ്രൻസ് ഹോമിൽ നിന്ന് കുട്ടികളെ കാണാതാകുന്നത് തുടർക്കഥയാകുന്നു. സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിൽ മാങ്ങാനംകുടിയിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിൽ നിന്നാണ് കുട്ടികളെ കാണാതാകുന്നത്. ഒരു വർഷത്തിനിടെ ആറ് കേസുകളാണ് ഇത്തരത്തിലുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി മൂന്ന് പെൺകുട്ടികളെയാണ് കാണാതായത്. ഇവരെ പിന്നീട് ബന്ധുവീട്ടിൽ കണ്ടെത്തി. മൂന്ന് ദിവസം മുൻപും സമാന രീതിയിൽ മൂന്ന് പെൺകുട്ടികളെ കാണാതായിരുന്നു. മാസങ്ങൾക്ക് മുൻപ് കേന്ദ്രത്തിൽ നിന്നു കാണാതായ രണ്ട് പെൺകുട്ടികൾ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയ സംഭവമുണ്ടായി. വീടുകളിൽ നിന്നും ബന്ധുവീടുകളിൽ നിന്നും മോശം അനുഭവം നേരിടുന്ന പെൺകുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രമാണിത്. എന്നാൽ, ഇവിടെ സംരക്ഷണം ലഭിക്കാത്തതിനെ തുടർന്നാണ് പെൺകുട്ടികളിലധികം പേരും പുറത്തു പോകുന്നതെന്നാണ് ആക്ഷേപം. സ്ഥാപനത്തിൽ മാനേജർ, കെയർ ടേക്കർ എന്നിവരും താൽക്കാലിക ജീവനക്കാരും സെക്യൂരിറ്റിയുമുണ്ട്. 19 പേരാണ് നിലവിൽ ഇവിടെ താമസിക്കുന്നത്. സ്ഥാപനം സ്ഥിതി ചെയ്യുന്നത് കൂറ്റൻ മതിൽക്കെട്ടിനുള്ളിലാണ്. താത്ക്കാലിക ജീവനക്കാർ കുട്ടികളെക്കൊണ്ടാണ് ജോലികൾ ചെയ്യിക്കുന്നതെന്നും ആക്ഷേപമുണ്ട്. തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന ജുവനൈൽ ഹോമിലും സമാന സ്ഥിതിയാണ്. അടുത്ത കാലത്ത് രണ്ട് ആൺകുട്ടികളെ ഇവിടെ നിന്നു കാണാതായിരുന്നു.
ജുവനൈൽ ആൻഡ് ചിൽഡ്രൻസ് ഹോം അന്തേവാസികൾ പെൺകുട്ടികൾ.
നിലവിൽ ഇവിടെ താമസിക്കുന്നത് വിവിധയിടങ്ങളിൽ നിന്നുള്ള 19 പേർ.
വീടുകളിൽ നിന്നും മറ്റും മോശം അനുഭവം നേരിടുന്നവരെ സംരക്ഷിക്കുന്നു.
സംരക്ഷണ കേന്ദ്രമെങ്കിലും വേണ്ടത്ര സംരക്ഷണം ലഭിക്കുന്നില്ലെന്ന് ആക്ഷേപം.
ഈസ്റ്റ് പൊലീസ് എസ്.ഐ പറയുന്നു.
മാസങ്ങൾക്ക് മുൻപ് ഈ കേന്ദ്രത്തിൽ നിന്നു കാണാതായ രണ്ട് പെൺകുട്ടികൾ സ്റ്റേഷനിൽ നേരിട്ടെത്തിയ സംഭവമുണ്ടായി. ഒരു വർഷത്തിനുള്ളിൽ കാണാതാവുന്ന നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഞായറാഴ്ച കാണാതായത് മൂന്നു പേരെ.
ഞായറാഴ്ച രാത്രി 9.30 ഓടെ ജുവനൈൽ ആൻഡ് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായത് 15,16,17 വയസ് പ്രായമുള്ള മൂന്ന് പെൺകുട്ടികളെയാണ്. സംഭവത്തെ തുടർന്ന് രാത്രി തന്നെ ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിൽ വെള്ളൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പെൺകുട്ടികളുണ്ടെന്ന് കണ്ടെത്തി. പെൺകുട്ടികളിലൊരാളുടെ ബന്ധുവീട്ടിലേയ്ക്കാണ് ഇവർ പോയതെന്നും വ്യക്തമായി. പുലർച്ചെ 2.30 ഓടെ വെള്ളൂരിലുള്ള ബന്ധുവീട്ടിൽ നിന്ന് പെൺകുട്ടികളെ കണ്ടെത്തി മാങ്ങാനത്തെ കേന്ദ്രത്തിൽ തിരികെ എത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |