തിരുവനന്തപുരം: കറുത്ത വസ്ത്രവും മാസ്കും ധരിക്കാൻ പാടില്ല എന്ന തരത്തിലുള്ള പ്രചാരണം തീർത്തും തെറ്രിദ്ധാരണാജനകമാണെന്നും അത്തരമൊരു നിലപാട് സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഗ്രന്ഥശാല പ്രവർത്തക സംസ്ഥാന സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സമൂഹത്തെ തെറ്രിദ്ധരിപ്പിക്കുമാറ് ഉയർന്നുവന്ന പ്രചാരണം ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം കേരളത്തിൽ ധരിക്കാൻ പറ്റില്ല എന്നാണ്. ഇപ്പോൾ എല്ലാവരും മാസ്ക് ധരിക്കുന്ന കാലമാണ്. കേരളത്തിലെ ഏതൊരാൾക്കും അവർക്ക് ഇഷ്ടമുള്ള നിറത്തിലുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ട്. ഇഷ്ടമുള്ള രീതിയിലുള്ള വസ്ത്രം ധരിക്കാനുള്ള അവകാശത്തിന് വേണ്ടി വലിയ പ്രക്ഷോഭങ്ങൾ നടന്ന നാടാണിത്. അങ്ങനെയാണ് ആ അവകാശം നാം നേടിയെടുത്തത്.
മുട്ടിന് താഴെ മുണ്ടുടുക്കാനും മാറ് മറയ്ക്കാനും അവകാശമില്ലാതിരുന്നപ്പോൾ അതിനെല്ലാമെതിരെ വലിയ പോരാട്ടങ്ങൾ തന്നെ ഇവിടെ നടന്നിട്ടുണ്ട്. അതിന്റെ ഭാഗമായാണ് നമ്മുടെ നാട് മാറിവന്നത്. ഇവിടെ ഏതെങ്കിലും തരത്തിൽ ആ അവകാശങ്ങൾ ഹനിക്കുന്ന പ്രശ്നമേയില്ല. എത്രമാത്രം തെറ്റിദ്ധാരണാജനകമായാണ് നമ്മുടെ ചില ശക്തികൾ നിക്ഷിപ്ത താത്പര്യത്തോടെ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്.
കറുത്ത ഷർട്ടും കറുത്ത വസ്ത്രവും കറുത്ത മാസ്കും പാടില്ല എന്ന് കേരളത്തിലെ സർക്കാർ നിലപാടെടുത്തിരിക്കുന്നു എന്ന പ്രചാരണം ഇത്തരത്തിലാണ്. കേരളത്തിൽ ഒരു ഇടതുപക്ഷ സർക്കാരാണുള്ളത്. ഈ കേരളത്തെ ഇന്നുകാണുന്ന എല്ലാ പ്രത്യേകതകളും നേടിയെടുക്കുന്നതിലേക്ക് എത്തിച്ചതിന്റെ മുൻപന്തിയിൽ ഇടതുപക്ഷമായിരുന്നു. അത്തരമൊരു സർക്കാർ നിലനിൽക്കുമ്പോൾ കേരളത്തിൽ ഒരു പ്രത്യേക വസ്ത്രം ധരിക്കാൻ പറ്റില്ല എന്ന നിലപാട് സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ല.
സർക്കാരിനെ അപകീർത്തിപ്പെടുത്താൻ മറ്റൊന്നും കിട്ടാത്തതു കൊണ്ട് ഒരുപാട് കള്ളക്കഥകളെ ആശ്രയിക്കുന്നൊരു കാലമാണ് ഇത്. ആ കൂട്ടത്തിൽ ഇതുകൂടി ചേർത്ത് പ്രചരിപ്പിക്കുകയാണ്. നമ്മുടെ നാടിന്റെ പ്രത്യേകത എല്ലാ രീതിയിലും കാത്തു സൂക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധമാണ്. ആ കാര്യത്തിൽ സർക്കാർ എപ്പോഴും ഒപ്പമുണ്ടാവും. അതിനെതിരായി നീങ്ങുന്ന ശക്തികൾക്ക് തടയിടാൻ സർക്കാർ എപ്പോഴും പ്രത്യേക ശ്രദ്ധയോടെ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |