കോട്ടയം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ശബരിമലയിൽ യുവതികളെ കയറ്റിയതിൽ പ്രതിഷേധിച്ച് കറുത്ത ഷർട്ട് ധരിച്ച് നിയമസഭയിൽ എത്തിയിട്ടുള്ള പി.സി.ജോർജ് ഇന്നലെ വീണ്ടും കറുപ്പണിഞ്ഞ് വാർത്താസമ്മേളനത്തിനെത്തി ശ്രദ്ധ നേടി.
മുഖ്യമന്ത്രിയുടെ സുരക്ഷാ സന്നാഹങ്ങളുടെ ഭാഗമായി കറുത്ത മാസ്ക് വയ്ക്കുന്നതിനും കരിങ്കൊടി വീശുന്നതിനുമെതിരെയുള്ള പൊലീസ് നടപടികളിൽ പ്രതിഷേധിച്ചാണ് കോട്ടയം പ്രസ് ക്ളബിൽ ജോർജ് കറുപ്പണിഞ്ഞു വന്നത്.
" നവോത്ഥാന നായകനാകാൻ രണ്ട് യുവതികളെ പിണറായിയുടെ പൊലീസ് ശബരിമലയിൽ കയറ്റിയപ്പോൾ പ്രതിഷേധിച്ച് കറുത്ത ഷർട്ടുമിട്ട് നിയമസഭാസമ്മേളനത്തിനുപോയിരുന്നു. ബി.ജെ.പിയുടെ ഒ.രാജഗോപാലും കൂട്ടിനുണ്ടായിരുന്നു. കോടികൾ ചെലവഴിച്ച് സർക്കാർ ഒരു ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിട്ടുണ്ടല്ലോ. നാട്ടുകാരെ ബുദ്ധിമുട്ടിക്കാതെ മുഖ്യന് അതിൽ കറങ്ങിയാൽ പോരേ. ഡീസലിനായി വൻതുക ചെലവഴിച്ച് പൊലീസ് പടയെ ഇറക്കി വിവിധ ജില്ലകളിൽ പൊതുജനത്തെ ബന്ദികളാക്കിയും പ്രതിഷേധക്കാരെ തല്ലിയൊതുക്കിയുമുള്ള പിണറായിയുടെ യാത്രയോടുള്ള പ്രതിഷേധമാണിത്. വെള്ള ഷർട്ടാണ് വർഷങ്ങളായി ഇടുന്നത്. ജനവിരുദ്ധ നടപടികൾ ഇനിയുമുണ്ടായാലും കറുപ്പണിയും. അല്ലെങ്കിൽ മറ്റു രീതിയിൽ പ്രതിഷേധിക്കും. നാട്ടുകാരുടെ നെഞ്ചത്തു കയറിയുള്ള യാത്ര പിണറായി ആസ്വദിക്കുകയാണ് . ഇതൊരുതരം മാനസിക രോഗമാണ്. " ജോർജ് പറഞ്ഞു.
ജോർജ് എത്തുന്നതറിഞ്ഞ് വൻ പൊലീസ് സംഘം പ്രസ്ക്ലബ്ബിന് മുന്നിൽ തമ്പടിച്ചിരുന്നു. ഇത് വീണ്ടും അറസ്റ്റ് ചെയ്യാനാണെന്ന അഭ്യൂഹം പരത്തിയെങ്കിലും ജോർജ് പോയതിനുശേഷം പൊലീസും പിൻവാങ്ങി . " ഇവന്മാരെക്കൊണ്ട് തോറ്റു. എവിടെപോയാലും ഗൂഢാലോചന തപ്പി പിറകേയുണ്ട്. ഏത് ആണും പെണ്ണുമായും ഇനിയും സംസാരിക്കും. ഗൂഢാലോചനയും നടത്തും. അതെന്റെ സൗകര്യം. അറസ്റ്റ് ചെയ്യട്ടെ. എനിക്കൊരു ചുക്കുമില്ല " എന്നായിരുന്നു പൊലീസ് പട കണ്ട ജോർജിന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |