കൊച്ചി: സ്വർണക്കടത്ത് കേസിലെ വെളിപ്പെടുത്തലിന്റെ പേരിൽ തനിക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ ഹർജി നൽകി. സ്വപ്‌ന മറ്റു ചിലരുമായി ഗൂഢാലോചന നടത്തി മജിസ്ട്രേട്ടിന് മുന്നിൽ വ്യാജമൊഴി നൽകിയെന്നും, മുഖ്യമന്ത്രിയെയും സർക്കാരിനെയും തന്നെയും അപകീർത്തിപ്പെടുത്താൻ വ്യാജവാർത്ത പ്രചരിപ്പിച്ചെന്നുമാരോപിച്ച് മുൻമന്ത്രി കെ.ടി. ജലീൽ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
കെ.ടി.ജലീൽ ചെയ്ത കുറ്റത്തെക്കുറിച്ചുള്ള വസ്തുതകൾ വെളിപ്പെടുത്തുന്നത് തടയാനാണ് കേസെടുത്തതെന്ന് സ്വപ്‌ന പറയുന്നു. ഗൂഢാലോചന, കലാപമുണ്ടാക്കാൻ ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. മാദ്ധ്യമങ്ങളോട് സംസാരിച്ചതു കൊണ്ടോ, മജിസ്ട്രേട്ടിനു മുന്നിൽ മൊഴി നൽകിയതു കൊണ്ടോ കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്താനാവില്ല. രാഷ്ട്രീയ പ്രതിഷേധങ്ങളെയാണ് കലാപശ്രമമായി പൊലീസ് ചിത്രീകരിക്കുന്നത്. മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, മുൻമന്ത്രി കെ.ടി. ജലീൽ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്‌ണൻ, ഐ.എ.എസ് ഉദ്യോഗസ്ഥരായ ശിവശങ്കർ, നളിനി നെറ്റോ എന്നിവർക്കു പുറമേ പല ഉദ്യോഗസ്ഥരും യു.എ.ഇ കോൺസുലേറ്റുമായി ചേർന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഈ വസ്തുതകളെല്ലാം വ്യക്തമാക്കി മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയതോടെ ,ഇരകൾക്ക് സംരക്ഷണം നൽകാനുള്ള 2018ലെ വിക്‌ടിം പ്രൊട്ടക്ഷൻ സ്കീം പ്രകാരം സംരക്ഷണത്തിന് അർഹതയുണ്ടെന്നും ഹർജിയിൽ പറയുന്നു.
സാക്ഷികൾക്ക് ഭീഷണിയോ സമ്മർദ്ദമോ ഇല്ലാതെ മൊഴി നൽകാനും അന്വേഷണവുമായി സഹകരിക്കാനും സാഹചര്യമൊരുക്കുകയാണ് വിക്‌ടിം പ്രൊട്ടക്ഷൻ സ്‌കീമിന്റെ ലക്ഷ്യം. രഹസ്യമൊഴി നൽകിയതിന്റെ പേരിൽ കേസെടുത്തത് ഈ ലക്ഷ്യത്തിന് വിരുദ്ധമാണ്. രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോടതിക്ക് നൽകിയ അപേക്ഷയോടൊപ്പമുള്ള സത്യവാങ്മൂലത്തിലെ വിവരങ്ങൾ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത് കുറ്റമല്ലെന്നും ഹർജിയിൽ പറയുന്നു.
കേരളപൊലീസിൽ
വിശ്വാസമില്ല: സ്വപ്‌ന
കൊച്ചി: കേരള പൊലീസിൽ തനിക്ക് വിശ്വാസമില്ലെന്ന് സ്വപ്‌ന സുരേഷ്. തട്ടിപ്പുകാരനായ ഷാജ് കിരണിനെ ദൂതനായി വിട്ടവർ തന്നെ തനിക്ക് സംരക്ഷണം ഒരുക്കുമെന്ന് പറയുമ്പോൾ പൊലീസിൽ വിശ്വസിക്കണോ?. ക്രമസമാധാനപാലന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖ്റെയും ഷാജ് കിരണും മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും സ്വപ്‌ന പറഞ്ഞു.
36 തവണയാണ് മുൻ വിജിലൻസ് മേധാവി എം.ആർ. അജിത്കുമാർ ഷാജ് കിരണുമായി ഫോണിൽ സംസാരിച്ചത്. താൻ എവിടെ പോയി, എന്തിനു പോയി എന്നെല്ലാം ചോദിച്ച് പൊലീസ് കയറിയിറങ്ങി നടക്കുകയാണ്. ഇതിനാലാണ് കേന്ദ്ര സംരക്ഷണം ആവശ്യപ്പെട്ടത്. സ്വപ്‌ന ഇന്നും കൊച്ചിയിലുണ്ടാകും. പാലക്കാട് വച്ചായിരിക്കും കൂടുതൽ വെളിപ്പെടുത്തൽ നടത്തുകയെന്നാണ് അറിയുന്നത്. ഇന്നലെയും സ്വപ്‌ന അഭിഭാഷകൻ ആർ. കൃഷ്ണരാജുമായി കൂടിക്കാഴ്ച നടത്തി.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് സംസ്ഥാനം വിട്ട ഷാജ് കിരണിനെയും ബിസിനസ് പങ്കാളി ഇബ്രാഹിമിനെയും പൊലീസിന് കണ്ടെത്താനായില്ല. അന്വേഷണസംഘം ആവശ്യപ്പെട്ടാൽ ഹാജരാകുമെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. സ്വപ്നയ്ക്കെതിരായ വീഡിയോ വീണ്ടെടുക്കാനായി കഴിഞ്ഞ ദിവസമാണ് ഇരുവരും തമിഴ്നാട്ടിലേക്ക് കടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |