വെള്ളറട: ദക്ഷിണകേരള മഹായിടവക സ്ഥാപക ദിനാഘോഷം, പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമയായി സംഘടിപ്പിച്ച ദീപശിഖാ റാലിയിൽ വിശ്വാസികൾ തമ്മിൽ സംഘർഷം. റാലി തടഞ്ഞുനിറുത്തിയശേഷം ഒരു വിഭാഗം നടത്തിയ കല്ലേറിൽ നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സതേടി.
ഞായറാഴ്ച രാവിലെ അമ്പൂരി സി.എസ്.ഐ സഭയിൽ മഹായിടവക സെക്രട്ടറി ടി.ടി. പ്രവീണിന്റെ നേതൃത്വത്തിൽ ആരംഭിച്ച റാലി ചെമ്പൂര് മഞ്ചംകോട് സി.എസ്.ഐ സഭയിലെത്തിയപ്പോൾ ഒരു വിഭാഗം കയറുകെട്ടി തടഞ്ഞശേഷമാണ് കല്ലേറുണ്ടായത്. തുടർന്ന് ഇരുവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ജീപ്പിന്റെ മുൻവശത്തെ ഗ്ളാസും സൈഡ് ഗ്ളാസും തകർന്നു.
റാലിയിൽ പങ്കെടുത്ത അജോയി, വിജീഷ്, ക്രിസ് ബോസ്, അഖിൽ ദാസ്, ടിനു എന്നിവരാണ് കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. എതിർവിഭാഗത്തിലെ ബിജു, പ്രഭാകരൻ എന്നിവർക്കും പരിക്കുണ്ട്. ആര്യങ്കോട് സ്റ്റേഷനിലെ ജീപ്പിനും കല്ലേറിൽ കേടുപാടുണ്ട്. ഇരുവിഭാഗത്തിന്റെയും പരാതിയിൽ ആര്യങ്കാട് പൊലീസ് കേസെടുത്തശേഷം നാലുപേരെ അറസ്റ്റുചെയ്‌തു. ചെമ്പൂര് വടക്കേപുനക്കോട് സി.ആർ. ഭവനിൽ സുബി (26), ചെമ്പൂര് കരിക്കോട്ടുകുഴി ഷിബിൻ (36), വെള്ളറട മുട്ടച്ചൽ അജിൻ ഭവനിൽ അനിൽ ജോസ് (50), അജിൻ (22) എന്നിവരെ റിമാൻഡ് ചെയ്‌തു. കാട്ടാക്കട ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |