തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും സംഘർഷം,. വിവിധയിടങ്ങളിൽ കോൺഗ്രസ്- ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഏറ്റുമുട്ടി. തലസ്ഥാനത്ത് കെ.സി.സി.സി ആസ്ഥാനമായ ഇന്ദിരാഭവന് നേരെ കല്ലേറുണ്ടായി. മുറ്റത്ത് പാർക്ക് ചെയ്‌തിരുന്ന കാർ തകർത്തു. ശാസ്തമംഗലത്ത് നിന്ന് സി.പി.എം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ആക്രമണം ഉണ്ടായത്.
കെ.പി.സി.സി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കെ,പി.സി.സി ഓഫീസിൽ നിന്നാരംഭിച്ച മാർച്ചിനിടെ ശാസ്തമംഗലത്ത് വച്ച് പൊലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശി. വി.കെ .പ്രശാന്ത് എം.എൽ.എയുടെ ഓഫീസിലേക്ക് മാർച്ചിനിടെ ചില കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് രണ്ട് തവണ ലാത്തിവീശിയത്. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ കോലം കത്തിക്കൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ ഡി.വൈ.എഫ്,ഐ, യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നഗരത്തിൽ നടത്തിയ കോലം കത്തിക്കൽ പ്രതിഷേധത്തിന് ശേഷമാണ് സംഘർഷമുണ്ടായത്. മുഖ്യമന്ത്രിയുടെ കോലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കത്തിച്ച് നഗരത്തിലെ ഇരുമ്പുപാലം റോഡ് ഉപരോധിച്ചിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതിനുശേഷം ഡി.വൈ.എഫ്,ഐ പ്രവർത്തകർ എത്തുകയായിരുന്നു. ഇതിനിടയിൽ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്ത കുടുംബ സംഗമം നടന്ന ടൗൺ ഹാളിനു മുന്നിൽ ലീഗ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെയും ഡി.വൈ.എഫ്.ഐയ്ക്കെതിരെയും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. ഇതോടെ ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടി. ഒടുവിൽ പൊലീസെത്തിയാണ് ഇരുവരെയും പിരിച്ചു വിട്ടത്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു.
കണ്ണൂർ ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ്- ഡി.വൈ.എഫ്.ഐ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ചവറ പന്മനയിലും സംഘർഷം അരങ്ങേറി. കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം അരങ്ങേറി. തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ ബോർഡും ചില്ലുകളും തകർത്തു. കാസർകോട് നിലേശ്വരത്ത് കോൺഗ്രസ് ഓഫീസ് ഡി.വൈ,എഫ്.ഐ പ്രവർത്തകർ തകർത്തു. പത്തനംതിട്ട അടൂരിലും തിരുവല്ല മല്ലപ്പള്ളിയിലും കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |