കൊച്ചി: സംസ്ഥാന സർക്കാരിൽ വിശ്വാസമില്ലാത്തതിനാൽ പൊലീസ് സംരക്ഷണം വേണ്ടെന്നും, തനിക്ക് കേന്ദ്ര സർക്കാരിന്റെ സംരക്ഷണം നൽകണമെന്നുമാവശ്യപ്പെട്ട് സ്വപ്ന സുരേഷ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകി. ഇതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിലും കോടതി ഉത്തരവുണ്ടെങ്കിൽ കേന്ദ്ര സർക്കാർ പരിഗണിക്കുമെന്ന് ഹർജിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യക്തമാക്കി. വിശദമായ വാദത്തിനായി ഹർജി 16ലേക്ക് മാറ്റി.
സുരക്ഷയുടെ പേരിൽ വീടിനു മുന്നിൽ ഒരു സംഘം പൊലീസിനെ നിയോഗിച്ച് തന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്നും ,അത്യാധുനിക നിരീക്ഷണ ഉപകരണങ്ങൾ ഉപയോഗിച്ച് സ്വകാര്യതയിലേക്കും സ്വാതന്ത്ര്യത്തിലേക്കും കടന്നുകയറുന്നെന്നും സ്വപ്ന ആരോപിച്ചു. കസ്റ്റംസ് കേസിൽ ഒരു വർഷം മുമ്പ് നൽകിയ രഹസ്യമൊഴി
സംസ്ഥാനത്തെ അധികാര നേതൃത്വത്തെ തൊടുന്നതായിരുന്നതിനാൽ അന്ന് കസ്റ്റംസ് നടപടി സ്വീകരിച്ചില്ല.തനിക്കും കുടുംബത്തിനും ഭീഷണി നേരിടേണ്ടി വന്നപ്പോഴാണ് രഹസ്യമൊഴി നൽകിയത്. തന്നെയും അഭിഭാഷകനെയും നിശബ്ദരാക്കാൻ സീനിയർ ഐ.പി.എസ് ഉദ്യോഗസ്ഥരുൾപ്പെടെ രംഗത്തെത്തി. മുഖ്യമന്ത്രിയുമായി ഒത്തുതീർപ്പിലെത്താൻ സമ്മർദ്ദമായി. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിയുയർത്തി തനിക്കും സുഹൃത്തിനും അഭിഭാഷകനുമെതിരെ വ്യാജക്കേസുകളെടുത്തു.
എ.ഡി.ജി.പി അജിത്കുമാർ അധികാര കേന്ദ്രത്തിന്റെ ഏജന്റായി പ്രവർത്തിച്ചു. താൻ രഹസ്യമൊഴി നൽകിയ ശേഷം 36 തവണ ഷാജ് കിരണിനെ അജിത്കുമാർ വിളിച്ചതായി അറിയുന്നുവെന്നും ഹർജിയിൽ പറയുന്നു.
കേസിലെ ഇരയെന്ന നിലയിൽ വിക്ടിം പ്രൊട്ടക്ഷൻ സ്കീം പ്രകാരമുള്ള സംരക്ഷണം ആവശ്യപ്പെട്ട് സ്വപ്ന ഹർജി നൽകിയിരുന്നു. എന്നാൽ പ്രതിക്ക് ഇത്തരമൊരു സംരക്ഷണത്തിന് അവകാശമില്ലെന്ന് ഇ.ഡി വാദിച്ചു. തുടർന്ന് ഈ ഹർജിയും 16 ലേക്ക് മാറ്റി.
സ്വപ്നയുടെ അഭിഭാഷകൻ
മുൻകൂർ ജാമ്യാപേക്ഷ നൽകി
കൊച്ചി: മതവിദ്വേഷം വളർത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് പൊലീസ് രജിസ്റ്റർചെയ്ത കേസിൽ മുൻകൂർ ജാമ്യംതേടി സ്വപ്നയുടെ അഭിഭാഷകൻ ആർ. കൃഷ്ണരാജ് ഹൈക്കോടതിയിൽ ഹർജി നൽകി. സ്വപ്നയ്ക്കുവേണ്ടി കേസിൽ ഹാജരാകുന്നത് തടയാനാണ് തനിക്കെതിരെ ജാമ്യമില്ലാ കുറ്റംചുമത്തി കേസെടുത്തതെന്ന് കൃഷ്ണരാജിന്റെ ഹർജിയിൽ പറയുന്നു.
ഇസ്ളാമിക വിശ്വാസപ്രകാരമുള്ള വേഷമണിഞ്ഞ് കെ.എസ്.ആർ.ടി.സി ബസ് ഓടിക്കുന്ന ഡ്രൈവറുടെ ചിത്രത്തിന് മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ള കുറിപ്പ് പോസ്റ്റ് ചെയ്തതിനാണ് കൃഷ്ണരാജിനെതിരെ കേസെടുത്തത്.
സ്വപ്നയുടെ മൊഴിപ്പകർപ്പ് ഇ.ഡിക്ക് കൈമാറി
കൊച്ചി: സ്വർണക്കടത്തുകേസിൽ സ്വപ്ന നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്ക് കൈമാറി. സ്വർണക്കടത്തിനെത്തുടർന്ന് കള്ളപ്പണം വെളുപ്പിക്കുന്നത് തടയൽ നിയമപ്രകാരം ഇ.ഡി രജിസ്റ്റർചെയ്ത കേസിൽ ജൂൺ ആറ്, ഏഴ് തീയതികളിലാണ് സ്വപ്ന രഹസ്യമൊഴി നൽകിയത്. മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുള്ള മൊഴിയുടെ പകർപ്പ് പരിശോധിച്ചശേഷം തുടരന്വേഷണം നടത്തുന്ന കാര്യത്തിൽ ഇ.ഡി തീരുമാനമെടുക്കും. ഒരുവർഷംമുമ്പ് കസ്റ്റംസിന് സമാനമൊഴി നൽകിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിനെക്കുറിച്ചും ഇ.ഡി പരിശോധിക്കും. എന്നാൽ മറ്റൊരു ഏജൻസിക്ക് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് കിട്ടാൻ നിയമതടസമുണ്ടെന്ന് ഇ.ഡിയുടെ അഭിഭാഷകൻ വിനുരാജ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |