SignIn
Kerala Kaumudi Online
Friday, 19 April 2024 6.11 AM IST

ഉച്ചഭക്ഷണത്തിന് അധികതുക കണ്ടെത്താനാകാതെ പ്രധാനാദ്ധ്യാപകർ ഫണ്ട് തികയാതെ...

food
food

കോഴിക്കോട്: സ്കൂൾ തുറന്നിട്ട് ദിവസങ്ങളായിട്ടും കുട്ടികൾക്കുള്ള ഉച്ചഭക്ഷണ ഫണ്ട് കണ്ടെത്താനാകാതെ പ്രധാനാദ്ധ്യാപകർ. ആവശ്യത്തിന് അരി കിട്ടുന്നുണ്ടെങ്കിലും സർക്കാർ നി‌ർദ്ദേശിച്ച മാന്വൽ അനുസരിച്ചുള്ള ഭക്ഷണത്തിന് ആവശ്യമായ തുക കിട്ടാത്തതാണ് പ്രശ്നം. പദ്ധതിയിലേക്ക് പ്രധാനാദ്ധ്യാപകരോ ഉച്ചഭക്ഷണ സമിതിയോ പി.ടി.എ കമ്മിറ്റിയോ തുക മുൻകൂറായി കണ്ടെത്തുകയാണിപ്പോൾ ചെയ്യുന്നത്.

പച്ചക്കറിയുൾപ്പടെയുള്ള സാധനങ്ങൾ കടകളിൽ നിന്നും വാങ്ങി ഇതിന്റെ ബില്ല് പാസാക്കിയാലാണ് ചെലവായ തുക പ്രധാനാദ്ധ്യാപകരുടെ ഉച്ചഭക്ഷണ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്ന് അനുവദിക്കുക. 150 കുട്ടികൾ വരെയുള്ള സ്കൂളുകളിൽ ഒരു കുട്ടിയ്ക്ക് 8 രൂപ എന്ന നിരക്കിലാണ് സർക്കാർ ഫണ്ട് അനുവദിക്കുന്നത്. അതിൽ കൂടുതലുള്ളവർക്ക് 7 രൂപയും ആറു രൂപയുമാകും.

ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും നൽകണമെന്നാണ് നിർദ്ദേശം. ഒരു കുട്ടിയ്ക്ക് നൽകുന്ന 150 മില്ലി പാലിന് തന്നെ 7.50 രൂപയാകും. മുട്ടയ്ക്ക് 4.30-5 രൂപയും. ഈ തുകയും 8 രൂപയിൽ നിന്നാണ് എടുക്കേണ്ടത്. കൂടാതെ പാചക വാതകം, പച്ചക്കറി, മറ്റ് ഉത്പന്നങ്ങൾ എന്നിവയ്ക്കെല്ലാം വില കുത്തനെ കൂടിയതോടെ ഈ തുക തികയാത്ത അവസ്ഥയാണ്. സ്കൂളുകളിലേയ്ക്ക് സാധനങ്ങൾ എത്തിക്കാൻ വേണ്ടി വരുന്ന ചുമട്ടുകൂലിയും വണ്ടിചെലവ് വേറെയും. 8 രൂപയാണ് അനുവദിക്കുന്നതെങ്കിലും 13.80 -14 രൂപ വരെ ഒരു കുട്ടിയ്ക്ക് വേണ്ടിവരുന്നുണ്ട്. 2016ൽ അനുവദിച്ച തുകയാണ് ഇപ്പോഴും തുടരുന്നത്.

പി.എഫ്.എം.എസ് വന്നാലും പണിയ്ക്ക് കുറവില്ല


പി.എഫ്.എം.എസ് (പബ്ലിക് ഫിനാൻസ് മാനേജ്‌മെന്റ് സിസ്റ്റം) എന്ന പുതിയ സ്‌കീമിലൂടെ ഉച്ച ഭക്ഷണത്തിനുള്ള ഫണ്ട് അനുവദിക്കുമെന്നാണ് പറയുന്നത്. ഇതുപ്രകാരം സർക്കാർ വിഹിതമായ തുക സാധനങ്ങൾ വാങ്ങുന്ന കടകളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തും. എന്നാൽ സാധനങ്ങൾ വാങ്ങി ഒരു മാസത്തിന് ശേഷമേ ഇവരുടെ അക്കൗണ്ടിലേക്ക് പണം ലഭിക്കൂ. ബിൽ പാസായി വരുന്നത് വരെ കച്ചവടസ്ഥാപനങ്ങൾ കാത്തിരിക്കുമോയെന്ന കാര്യത്തിൽ സംശയമാണ്. മാത്രമല്ല ഇപ്പോൾതന്നെ സ്കോളർഷിപ്പ്, കഴിഞ്ഞ വർഷത്തെ ബാക്ക് പേപ്പറുകൾ, ബില്ലുകൾ തുടങ്ങി നിരവധി കണക്കുകൾ പ്രധാനാദ്ധ്യാപകന്റെ ചുമലിലാണ്. എൽ.പി, യു.പി സ്കൂളുകളിൽ പ്യൂണുമില്ല. ഇതിന്റെ കൂടെ പി.എഫ്.എം.എസ് എത്തിയാലും ഇതിന്റെ പിറകെ നടക്കേണ്ടി വരുമെന്നാണ് അദ്ധ്യാപകർ പറയുന്നത്. അക്കാദമിക് കാര്യങ്ങളിൽ ശ്രദ്ധിക്കാൻ പലപ്പോഴും പറ്റാറില്ലെന്ന പരാതിയുമുണ്ട്. ഉച്ചഭക്ഷണപദ്ധതിയ്ക്ക് കുടുംബശ്രീ കമ്മ്യൂണിറ്റി കിച്ചണുകൾ പോലെ എന്തെങ്കിലും സംവിധാനമുണ്ടാക്കണമെന്നാണ് പ്രധാനാദ്ധ്യാപകർ നിർദ്ദേശിക്കുന്നത്.

പ്രത്യേക പോഷകപദ്ധതിയിൽപെട്ട പാലിന്റെയും മുട്ടയുടെയും തുകയെങ്കിലും പ്രത്യേകം അനുവദിക്കണം.

ടി.ജെ വർഗീസ്

പ്രധാനാദ്ധ്യാപകൻ,

ക്രിസ്തുരാജ എൽ.പി സ്കൂൾ, മാലാപറമ്പ്.

കഴിഞ്ഞ മീറ്റിംഗിൽ പാൽ, മുട്ട എന്നിവയ്ക്കുള്ള തുക അനുവദിക്കുന്ന കാര്യം ആവശ്യപ്പെട്ടിരുന്നു. കാബിനറ്റ് പരിഗണിക്കും എന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്.

സി. മനോജ്കുമാർ

ഡി.ഡി.ഇ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.