ബാലരാമപുരം: സാമൂഹ്യപ്രവർത്തക ശ്രീജ നെയ്യാറ്റിൻകരയെ കെ.എസ്.ആർ.ടി.സി ബസിൽ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ അക്രമിക്കെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 7.30ഓടെ പള്ളിച്ചലിന് സമീപമാണ് സംഭവം. യാത്രക്കാർ ആരും അക്രമിക്കെതിരെ പ്രതിഷേധിക്കാത്തതിനെക്കുറിച്ച് ശ്രീജ ഫേസ്ബുക്ക് വഴി തന്റെ പ്രതിഷേധമറിയിച്ചിരുന്നു.
സംഭവമിങ്ങനെ: ശ്രീജ ഇരുന്ന സീറ്റിൽ ഒപ്പമിരുന്ന സ്ത്രീ പള്ളിച്ചലിൽ ഇറങ്ങിയതോടെ യാത്രക്കാരൻ അവിടെ വന്നിരിക്കുകയായിരുന്നു. അല്പനേരം കഴിഞ്ഞ് യാത്രക്കാരൻ ശ്രീജയെ ബലമായി കയറിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ ഇവർ ശക്തമായി പ്രതികരിച്ചു. പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് ബസിന്റെ നമ്പർ ഉൾപ്പെടെ ശ്രീജ പരാതി നൽകിയശേഷം ബസ് ബാലരാമപുരം സ്റ്റേഷനിൽ നിറുത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ മടവൂർപ്പാറക്ക് സമീപം ഡോർ തുറന്ന് പുറത്തേക്ക് ചാടാൻ ശ്രമിച്ച അക്രമിയെ ബസിന്റെ വേഗം കുറച്ച് ഡ്രൈവർ പോകാൻ അനുവദിച്ചെന്ന് ശ്രീജ ആരോപിച്ചു. തുടർന്ന് ഇയാൾ ബസിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു.
ബാലരാമപുരം സ്റ്റേഷനിൽ ബസ് നിറുത്താൻ പൊലീസ് നിർദ്ദേശം നൽകിയെങ്കിലും അക്രമി രക്ഷപ്പെട്ടതും രാത്രി വൈകിയതും കാരണം യാത്രക്കാരെ ബുദ്ധിമുട്ടിക്കരുതെന്ന് ശ്രീജ ആവശ്യപ്പെട്ടു. സംഭവത്തിന്റെ പിറ്റേന്ന് ശ്രീജ ബാലരാമപുരം സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ബസിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ച അക്രമിയെ പിടിച്ചുനിറുത്താൻ കണ്ടക്ടർ ശ്രമിച്ചെങ്കിലും മറ്റ് യാത്രക്കാർ ആരും സഹായിക്കാത്തതിനെക്കുറിച്ചാണ് ശ്രീജ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |