SignIn
Kerala Kaumudi Online
Friday, 29 March 2024 5.40 PM IST

തിരയിൽപ്പെടരുത് ബീച്ചിലെ സുരക്ഷ !

s

ആലപ്പുഴ : പഴയ ഉണർവിലേക്ക് വിനോദ സഞ്ചാരമേഖല തിരിച്ചെത്തിയതോടെ ജില്ലയിൽ ബീച്ചുകളിൽ തിരക്കേറി. അവധി ദിവസങ്ങളിൽ സഞ്ചാരികളുടെ വലിയ തിരക്കാണ് ആലപ്പുഴ ബീച്ച്, മാരാരി ബീച്ച്,തോട്ടപ്പള്ളി പൊഴിമുഖം, വലിയഴീക്കൽ ബീച്ച് എന്നിവിടങ്ങളിൽ അനുഭവപ്പെടുന്നത്. എന്നാൽ തിരക്ക് കൂടുന്നതിനൊപ്പം സഞ്ചാരികളുടെ സുരക്ഷിതത്വവും ചർച്ചയാവുകയാണ്. ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ആലപ്പുഴ ബീച്ചിൽ ആവശ്യത്തിന് ലൈഫ് ഗാർഡുകളുമില്ല.

ഒരു കിലോ മീറ്റർ ദൈർഘ്യമുള്ള ആലപ്പുഴ ബീച്ചിൽ രണ്ട് ഷിഫ്റ്റുകളിലായി 10 ലൈഫ് ഗാർഡുകളാണ് ജോലി നോക്കുന്നത്. ഇവിടെ കുറഞ്ഞത് 20 ലൈഫ് ഗാർഡുകളെങ്കിലും വേണ്ടതാണ്. കൊവിഡിന് മുമ്പ് ഡി.ടി.പി.സി നിയമിച്ച നാലുപേരുടെ സേവനവും ഇപ്പോൾ ആലപ്പുഴ ബീച്ചിൽ ലഭിക്കുന്നില്ല. കാലവർഷം ശക്തി പ്രാപിച്ചതോടെ ബീച്ചിൽ സഞ്ചാരികൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്. കൂടുതൽ ലൈഫ് ഗാർഡുകളെ നിയമിക്കുമെന്ന് 2013മുതൽ ടൂറിസം അധികൃതർ പറയുന്നുണ്ടെങ്കിലും ഇതുവരെ പ്രാവർത്തികമായിട്ടില്ല. ശമ്പളം കുറവായതിനാൽ ലൈഫ് ഗാർഡ് ജോലിക്ക് ആളെ കിട്ടാനുമില്ല. സാധാരണ ദിവസങ്ങളിൽ രാവിലെയും വൈകിട്ടുമാണ് ബീച്ചിൽ കൂടുതൽ സന്ദർശകർ എത്തുന്നത്. അവധിദിവസങ്ങളിൽ 5,000ൽ അധികം സഞ്ചാരികളെത്തുന്നുണ്ട്.

ലൈഫ് ഗാർഡുകളും സുരക്ഷയും

കടലിൽ കുളിക്കുമ്പോഴും, അപ്രതീക്ഷിതമായി കടലിൽ വേലിയേറ്റം ഉണ്ടാകുമ്പോഴും അപകടത്തിൽപ്പെടുന്ന സഞ്ചാരികളെ രക്ഷിക്കുന്നത് ലൈഫ് ഗാർഡുകളാണ്. കഴിഞ്ഞ ദിവസം കടലിൽ ഇറങ്ങിയ കോട്ടയം സ്വദേശിനിയായ പ്ളസ് വൺ വിദ്യ്യാർത്ഥിനി ഒഴുക്കിൽപ്പെട്ടപ്പോൾ ലൈഫ് ഗാർഡുകൾ സാഹസികമായാണ് രക്ഷിച്ചത്.നീന്തൽ അറിയാവുന്ന മത്സ്യത്തൊഴിലാളികളെയാണ് ലൈഫ് ഗാർഡുകളായി നിയമിക്കുന്നത്. മാരാരി ബീച്ച്,തോട്ടപ്പള്ളി പൊഴിമുഖം, വലിയഴീക്കൽ ബീച്ച് എന്നിവടങ്ങിൽ സഞ്ചാരികൾ ദിനം പ്രതി വർദ്ധിക്കുമ്പോഴും ഇവിടങ്ങളിൽ ലൈഫ് ഗാർഡിനെ നിയമിക്കുന്നതിൽ ടൂറിസം വകുപ്പ് തയ്യാറായിട്ടില്ല. കഴിഞ്ഞമാസം തോട്ടപ്പള്ളി ബീച്ചിൽ എത്തിയ വിദ്യാർത്ഥി മുങ്ങിമരിച്ചിരുന്നു.

മുന്നറിയിപ്പിന് പുല്ലുവില !

ലൈഫ് ഗാർഡുകൾ നൽകുന്ന നിർദേശവും മുന്നറിയിപ്പും ബീച്ചിൽ എത്തുന്നവർ പാലിക്കാത്തതാണ് പലപ്പോഴും അപകടം വിളിച്ചുവരുത്തുന്നത്. അപകട മുന്നറിയിപ്പ് സൂചിപ്പിച്ചിട്ടുള്ള ബോർഡുകളിലാണ്, കടലിൽ ഇറങ്ങുന്നതിന് മുമ്പ് ചില സഞ്ചാരികൾ വസ്ത്രങ്ങൾ തൂക്കിയിടുന്നതെന്ന് ലൈഫ് ഗാർഡുകൾ പറയുന്നു. മദ്യപിച്ച് എത്തുന്നവർ ലൈഫ് ഗാർഡുകളുടെ നേർക്ക് തട്ടിക്കയറുന്നതും പതിവാണ്. കഴിഞ്ഞ ദിവസം ബീച്ചിൽ അപകടത്തിൽപ്പെട്ട പെൺകുട്ടിയോടൊപ്പം എത്തിയവരിൽ മദ്യപിച്ച നിലയിലുള്ള രണ്ടുപേർ ലൈഫ് ഗാർഡുകളോട് തട്ടിക്കയറിയിരുന്നു. ടൂറിസം പൊലീസ് എത്തിയശേഷമാണ് ഇവർ പിൻവാങ്ങിയത്.

ആലപ്പുഴ ബീച്ച്

ദൈർഘ്യം..................................................ഒരു കി.മീ.

വേണ്ട ലൈഫ് ഗാർഡുകൾ................... 20

നിലവിലുള്ള ലൈഫ് ഗാർഡുകൾ ........10

ടൂറിസം പൊലീസ് അംഗങ്ങൾ................4

ലൈഫ് ഗാർഡുകളുടെ വേതനം : പ്രതിദിനം 700രൂപ

ലൈഫ് ഗാർഡുകൾ ഇല്ലാത്തത്: മാരാരി ബീച്ച്,തോട്ടപ്പള്ളി പൊഴിമുഖം, വലയഴീക്കൽ ബീച്ച്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.