തിരുവല്ല: റെയിൽവേ സ്റ്റേഷൻ റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായി. കനത്ത മഴയിൽ ചെളിവെള്ളം കെട്ടിക്കിടന്ന് കാൽനടയാത്രപോലും ദുസഹമായി തീർന്നിരിക്കുകയാണ്. ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനിലേക്കുള്ള പാതയാണ് യാത്രക്കാർക്ക് ദുരിതമായത്. റോഡ് തകർച്ചയിലായിട്ട് ഏറെ നാളായിട്ടും പരിഹാരം ഉണ്ടാകുന്നില്ല. മഴക്കാലം തുടങ്ങിയതോടെയാണ് കൂടുതൽ അനുഭവപ്പെടുന്നത്. സ്‌റ്റേഷന്റെ കവാടത്തിലാണ് വലിയ കുഴി. പ്രധാന റോഡിൽനിന്ന് റെയിൽവേ സ്‌റ്റേഷൻ റോഡിലേക്ക് കയറുന്ന ഭാഗത്ത് റെയിൽവേ ക്വാർട്ടേഴ്‌സിന് തൊട്ടുപിന്നിൽ ഒരു ചെറിയ മഴ പെയ്താൽതന്നെ വെള്ളക്കെട്ടാകും. പ്രധാന കവാടം കഴിഞ്ഞ് വടക്കുഭാഗത്തെ കവാടത്തിൽതന്നെ ഒട്ടേറെ കുഴികളുണ്ട്. ഇവിടംമുതൽ വടക്കേയറ്റം വരെ റോഡ് പൂർണമായി തകർന്നിരിക്കുകയാണ്. ഒരു കിലോമീറ്റർ പോലും ഇല്ലാത്ത ഈ റോഡിൽ ചെറുതും വലുതുമായ പതിനഞ്ചോളം കുഴികളുണ്ട്. എല്ലാവർഷവും മഴക്കാലത്ത് റോഡിന്റെ സ്ഥിതി ഇതാണ്. റോഡിനിരുവശവും പലഭാഗത്തും കാടുപിടിച്ചു. റെയിൽവേ യാത്രക്കാർ മാത്രമല്ല റോഡ് ഉപയോഗിക്കുന്നത്. തിരുവല്ലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ കടന്നുപോകുന്നതും ഇതുവഴിയാണ്. ബൈപ്പാസ് സിഗ്നലുകൾ ഒഴിവാക്കി പോകാനും വാഹനയാത്രികർ കൂടുതലായി ഈ റോഡിനെ ഉപയോഗിക്കുന്നു.
എം.പിയുടെ വാഗ്ദാനങ്ങൾ പാഴായി
റെയിൽവേ സ്റ്റേഷൻ റോഡിന് വീതികൂട്ടുമെന്നും നിലവാരം ഉയർത്തി വികസിപ്പിക്കുമെന്നുമുള്ള ആന്റോ ആന്റണി എം.പിയുടെ വാഗ്ദാനങ്ങളെല്ലാം വെറുതെയായി. റോഡ് വീതികൂട്ടി വികസിപ്പിക്കാൻ 25 ലക്ഷം രൂപ ആദ്യഘട്ടമായി അനുവദിച്ചെങ്കിലും സ്ഥലമെടുപ്പിന് അനുമതി ഉൾപ്പെടെ വൈകി. നിലവിലെ നാലുമീറ്റർ ആറുമീറ്ററായി ഉയർത്തുക, നടപ്പാത, ഓട, കൈവരി, എന്നിവ ഉൾപ്പെടെയുള്ള പദ്ധതി അധികൃതർ സ്ഥലം സന്ദർശിച്ചു തയാറാക്കിയപ്പോൾ 85ലക്ഷം വേണ്ടിവരും. ബാക്കിതുക കൂടി നൽകാമെന്ന് എം.പി അറിയിച്ചു. എന്നാൽ കൊവിഡും ലോക്ക്ഡൗണും കാരണം എം.പി. ഫണ്ട് തടസപ്പെട്ടതോടെ റോഡ് വികസനപദ്ധതിയും പാളി. വൈകിയാണെങ്കിലും പദ്ധതി നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |