കാസർകോട്: എൻഡോസൾഫാൻ പുനരധിവാസ ഗ്രാമത്തിന്റെ ആദ്യഘട്ട നിർമ്മാണത്തിന് സി.എച്ച്.കുഞ്ഞമ്പു എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ഇന്ന് ആരംഭിക്കും. വടകര ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിയാണ് 4.17കോടി ചിലവിൽ കരാർ ഏറ്റെടുത്തത്. ക്ലിനിക്കൽ സൈക്കോളജി ബ്ലോക്ക്, കൺസൾട്ടിംഗ് ആൻഡ് ഹൈഡ്രോ തെറാപ്പി ബ്ലോക്ക് എന്നിവയാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുന്നത്. അടുത്ത മേയ് 24നകം പ്രവൃത്തി പൂർത്തിയാക്കും.
എൻഡോസൾഫാൻ ദുരിതബാധിതരുടെ ശാരീരികവും മാനസികവുമായ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് മുളിയാർ വില്ലേജിൽ പുനരധിവാസ ഗ്രാമം സ്ഥാപിക്കുന്നത്. അന്തർദേശീയ നിലവാരത്തിൽ ശാസ്ത്രീയമായാണ് പുനരധിവാസം യാഥാർത്ഥ്യമാവുക. വിദഗ്ധ ആരോഗ്യ പരിപാലനം, തൊഴിൽ പരിശീലനം, വ്യക്തി അധിഷ്ഠിതമായ ശാരീരിക മാനസിക ഇടപെടലുകൾ, ഡേ കേയർ സെന്റർ തുടങ്ങിയവയാണ് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളതെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷീബ മുംതാസ് പറഞ്ഞു. മുളിയാർ പഞ്ചായത്തിൽ പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശമുള്ള ഭൂമിയിൽ നിന്നാണ് പദ്ധതിക്കാവശ്യമായ 25 ഏക്കർ കണ്ടെത്തിയത്.
ആദ്യഘട്ട പ്രവൃത്തിക്ക് കാസർകോട് വികസന പാക്കേജിൽ നിന്ന് അഞ്ച് കോടി രൂപയാണ് അനുവദിച്ചത്. പിന്നീട് ആവശ്യങ്ങൾ പരിഗണിച്ച് തുടർപ്രവർത്തനങ്ങൾ സാദ്ധ്യമാക്കും.ആദ്യഘട്ട നിർമ്മാണത്തിന് ശേഷം കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുള്ള പ്രവർത്തനം തുടരുമെന്നും ജില്ലാ സാമൂഹ്യനീതി വകുപ്പ് അധികൃതർ വ്യക്തമാക്കി.
നിർമ്മാണം പൂർത്തീകരിച്ചതിന് ശേഷം ഇവിടുത്തെ ദൈനംദിന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് തീരുമാനിക്കാനും സാങ്കേതിക സഹായത്തിനായുള്ള എക്സ് പേർട്ട് ഏജൻസിയെ തീരുമാനിക്കാനും വിദഗ്ധ ഏജൻസികളെയും പ്രൊഫഷണലുകളെയും ചേർത്ത് ജൂലായിൽ ശിൽപശാല സംഘടിപ്പിക്കും. അതിന് ശേഷം പുനരധിവാസ ഗ്രാമത്തിന്റെ വ്യക്തമായ പ്രവർത്തന രൂപരേഖ തയ്യാറാക്കും- ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതാസ്
ആദ്യഘട്ടം
തെറാപ്പി, കെയർഹോം, നൈപുണ്യ വികസനം, വൊക്കേഷണൽ ട്രെയ്നിംഗ്, റീഹാബിലിറ്റേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |