തൃശൂർ: അനർഹമായി റേഷൻകാർഡ് ഉപയോഗിച്ച് നാല് വർഷത്തിലേറെയായി റേഷൻ വാങ്ങിയവർ നിശ്ചിത ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ, ഏഴ് ദിവസം കഴിഞ്ഞ് റവന്യൂ റിക്കവറി അടക്കമുള്ള കർശന നടപടികളിലേക്ക് നീങ്ങാനൊരുങ്ങി സിവിൽ സപ്‌ളൈസ് വകുപ്പ്.
ഇരുന്നൂറോളം വീടുകളിൽ ഉപയോഗിക്കുന്നത് സബ്‌സിഡി (മുൻഗണനാ വിഭാഗം) റേഷൻ കാർഡുകളാണെന്ന് കണ്ടെത്തിയിരുന്നു. നിർദ്ധനർക്ക് സർക്കാർ നൽകുന്ന സൗജന്യ റേഷൻ അനർഹമായി കൈപ്പറ്റുന്ന ഇവരിൽ നിന്നായി 10 ലക്ഷത്തിലേറെ പിഴ ഈടാക്കാനാണ് നോട്ടീസ് നൽകിയത്. ഇതിൽ കുറച്ചുപേർ മാത്രമാണ് പിഴയൊടുക്കിയത്. പിഴയൊടുക്കിയില്ലെങ്കിൽ റവന്യൂ റിക്കവറി കർശനമാക്കാനാണ് തീരുമാനം. 2500 ചതുരശ്രയടി വരെ വലിപ്പമുള്ള വീടുള്ളവർ, ആഡംബരക്കാർ സ്വന്തമായുള്ളവർ, വിദേശത്ത് ജീവിക്കുന്നവർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ അടക്കമുള്ളവരുടെ വീടുകളിലാണ് മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ ഉപയോഗിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയത്.
ഇനിയില്ല സ്വമേധയാ സറണ്ടർ
അർഹതയില്ലാത്തവർ കൈവശം വച്ച് ഉപയോഗിക്കുന്ന മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ സ്വമേധയാ സറണ്ടർ ചെയ്യാൻ പൊതുവിതരണ വകുപ്പ് പലവട്ടം അവസരം നൽകിയിരുന്നു. ഇനി അങ്ങനെ അവസരമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. താലൂക്കുകളിൽ നിന്നുള്ള വിവരശേഖരണം തുടരുകയാണ്. പലരും ഓൺലൈനായി സറണ്ടർ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. പക്ഷേ, അതിന് അനുമതി നൽകേണ്ടത് സപ്‌ളൈ ഓഫീസിൽ നിന്നാണ്. എന്നാൽ അനുമതി നൽകേണ്ടെന്നാണ് നിർദ്ദേശം നൽകിയത്. 12 അംഗ റേഷനിംഗ് ഇൻസ്‌പെക്ടർമാരുടെ സംഘമാണ് പരിശോധന നടത്തിയത്. ധാന്യത്തിന്റെ വിപണിമൂല്യം അനുസരിച്ചുള്ള പിഴയാണ് ഈടാക്കുന്നത്. അരി കിലോയ്ക്ക് 40 രൂപ വീതവും ഗോതമ്പ് 29 രൂപ വീതവും പഞ്ചസാര 35 രൂപ വീതവും ആട്ട 36 രൂപ വീതവും മണ്ണെണ്ണ ലിറ്ററിന് 85 രൂപ വീതവും പിഴ ഈടാക്കും.
ഓണത്തിന് മുമ്പേ നിർദ്ധനർക്ക് ...
ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലായി എല്ലാ അനർഹരെയും കണ്ടെത്തി, ഓണത്തിന് മുമ്പേ നിർദ്ധനർക്ക് റേഷൻ കൂടുതലായി നൽകാനുള്ള ഒരുക്കത്തിലാണ് വകുപ്പ്. അർഹതപ്പെട്ടവർക്ക് എല്ലാം റേഷൻ ലഭ്യമാക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായാണിത്. ദാരിദ്ര്യം അനുഭവിക്കുന്നവർക്ക് സൗജന്യമായി ഭക്ഷ്യധാന്യം ലഭിക്കുന്നത് മഞ്ഞ കാർഡ് വഴിയാണ്.
അനർഹർ കണക്കുകളിൽ
കാർഡുകൾ സറണ്ടർ ചെയ്തത് : 10,395 പേർ.
എ.എ.വൈ (മഞ്ഞ) കാർഡുകൾ ഉപയോഗിച്ചിരുന്നത് : 806 പേർ
സറണ്ടർ ചെയ്യപ്പെട്ട, ബി.പി.എൽ വിഭാഗത്തിലുള്ളവർക്കുള്ള പി.എച്ച്.എച്ച്. കാർഡ് (പിങ്ക്): 5143
എ.പി.എൽ വിഭാഗത്തിലുള്ളവർക്കുള്ള എൻ.പി.എസ് കാർഡ് (നീല): 4446
അനർഹരുടെ വിവരം നൽകാം: 91885 27322
നിർദ്ധനരായ നിരവധിപേർ മുൻഗണനാ വിഭാഗം റേഷൻ കാർഡിനായി അപേക്ഷ നൽകി കാത്തിരിക്കുന്നുണ്ട്. അവർക്ക് റേഷൻ ലഭ്യമാക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായാണ് നടപടികൾ.
പി.ആർ. ജയചന്ദ്രൻ
ജില്ലാ സപ്ലൈ ഓഫിസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |