SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.25 PM IST

കല്ലുവാതുക്കൽ മദ്യദുരന്തം: മദ്യം മരണം വിതച്ച മൂന്നുനാൾ

madyam

കൊല്ലം: കല്ലുവാതുക്കൽ മദ്യദുരന്ത കേസിൽ ജയിൽവാസം അനുഭവിക്കുന്ന മണിച്ചനെ മോചിപ്പിക്കാനുള്ള ഫയലിൽ ഗവർണർ ഒപ്പിട്ടപ്പോൾ കൊല്ലത്തുകാരുടെ മനസിൽ ഓടിയെത്തുന്നത് മദ്യം മരണം വിതച്ച മൂന്ന് നാളുകളാണ്.

കല്ലുവാതുക്കൽ മദ്യദുരന്തമെന്നാണ് പേരെങ്കിലും കല്ലുവാതുക്കലിൽ ഹയറുന്നിസ നടത്തിയിരുന്ന സമാന്തര ഷാപ്പിന് പുറമേ പട്ടാഴി, പള്ളിപ്പുറം എന്നിവിടങ്ങളിലെ ഷാപ്പുകളിൽ നിന്ന് മദ്യപിച്ചവരും മരിച്ചിരുന്നു. മണിച്ചനായിരുന്നു ഇവിടങ്ങളിൽ മദ്യം വിതരണം ചെയ്തിരുന്നത്. മരിച്ചവരിലേറെയും അന്തിയോളം നീണ്ട ജോലിയുടെ ക്ഷീണം മാറ്റാനായി മദ്യപിച്ച കൂലിപ്പണിക്കാരായിരുന്നു. ചിലർ വീട്ടിലേക്ക് നടന്നുവരുന്നതിനിടയിൽ കുഴഞ്ഞുവീണു. മറ്റ് ചിലർ വീട്ടിലെത്തി കുടുംബാംഗങ്ങൾക്ക് മുന്നിൽ രക്തം ഛർദ്ദിച്ച് മരണത്തിന് കീഴടങ്ങി. ചിലരെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ ഫലിച്ചില്ല.

മരിച്ചത് 33 പേർ

 മീഥെയിൽ ആൽക്കഹോൾ അമിത അളവിൽ കലർന്ന മദ്യം കുടിച്ച് 31 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്

 യഥാർത്ഥത്തിൽ 33 പേർ മരിച്ചിരുന്നു

 ഒന്നാം പ്രതിയായ കല്ലുവാതുക്കൽ താത്ത എന്നറിയപ്പെടുന്ന ഹയറുന്നിസയുടെ കല്ലുവാതുക്കലെ ഷാപ്പിലെ ടെസ്റ്റർ എന്നറിയപ്പെടുന്ന പ്രഭാകരനാണ് ആദ്യം മരിച്ചത്

 2000 ഒക്ടോബർ 20ന് കല്ലുവാതുക്കൽ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ പ്രഭാകരൻ കുഴഞ്ഞുവീണു മരിച്ചു

 എല്ലാദിവസവും താത്തയുടെ ഷാപ്പിൽ നിന്ന് ആദ്യം മദ്യം കഴിച്ചിരുന്നത് പ്രഭാകരനാണ്

 വിഷമദ്യമാണ് പ്രഭാകരന്റെ മരണകാരണമെന്ന് അന്ന് തിരിച്ചറിഞ്ഞില്ല

 ബന്ധുക്കൾ താല്പര്യക്കുറവ് പ്രകടിപ്പിച്ച മറ്റൊരാളുടെ മരണവും പട്ടികയിൽ നിന്ന് ഒഴിവാക്കി

 ഹയറുന്നിസയുടെ വീട്ടിലെ ജോലിക്കാരിയായിരുന്ന കൗസല്യയുടേതാണ് ഔദ്യോഗിക രേഖകളിലെ ആദ്യ മരണം

 വീര്യം പരിശോധിക്കാൻ കൗസല്യക്കും സ്ഥിരമായി മദ്യം നൽകിയിരുന്നുവെന്ന് ഹയറുന്നിസ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു

ജില്ലയിൽ 31 പേർ

ജില്ലയിൽ ആകെ 31 പേരാണ് ദുരന്തത്തിൽ മരിച്ചത്. ഇതിൽ 19 പേർ കല്ലുവാതുക്കൽ ഷാപ്പിൽ നിന്നും 12 പേർ പട്ടാഴി, 2 പേർ പള്ളിപ്പുറം എന്നിവിടങ്ങളിൽ നിന്നും മദ്യപിച്ചവരാണ്.

താത്തയുടെ ഹൈടെക് ഷാപ്പ്

ഓല ഷെഡുകളായിരുന്നു അക്കാലത്തെ ഷാപ്പുകളിൽ അധികവും. എന്നാൽ കേസിലെ ഒന്നാം പ്രതിയായ ഹയറുന്നിസയുടേത് ഹൈടെക് ബാറായിരുന്നു. ലൈസൻസോ അനുമതികളോ ഇല്ലാതെ കല്ലുവാതുക്കൽ ജംഗ്ഷനിലെ സ്വന്തം വീട്ടിൽ തന്നെയായിരുന്നു താത്തയുടെ കച്ചവടം. പെട്ടെന്ന് ചാടിക്കടക്കാൻ കഴിയാത്ത തരത്തിൽ 12 അടി വരെ ഉയരത്തിൽ മതിൽ കെട്ടിയിരുന്നു. കൃത്യമായി പടി കിട്ടിയിരുന്നതിനാൽ താത്തയെ ഉദ്യോഗസ്ഥരാരും ശല്യം ചെയ്തതുമില്ല.

എ.സി അടക്കമുള്ള സൗകര്യമുള്ള താത്തയുടെ ഇരുനില വീടിന്റെ ഗേറ്റിൽ ചെറിയൊരു കിളിവാതിലുണ്ടായിരുന്നു. ചെറിയ അളവിലുള്ള മദ്യവിതരണം ഈ കിളിവാതിൽ വഴിയായിരുന്നു. വലിയ അളവിൽ കഴിക്കുന്നവരെയും സ്ഥിരം കക്ഷികളെയും മാത്രമാണ് ഉള്ളിലേക്ക് പ്രവേശിപ്പിച്ചിരുന്നത്. അങ്ങനെ താത്ത അതിവേഗം സമ്പന്നയായി. ദുരന്തത്തിന് പിന്നാലെ പിടിയിലായി ജയിൽവാസം അനുഭവിക്കുന്നതിനിടെ ഹയറുന്നിസ 2009ൽ മരിച്ചു.

കേസിന്റെ നാൾവഴി

2000 ഒക്ടോബർ 20, 21, 22- മണിച്ചൻ ചാരായം വിതരണം ചെയ്തിരുന്ന മൂന്ന് ഷാപ്പുകളിൽ നിന്ന് മദ്യപിച്ച 33 പേർ മരിച്ചു. 6 പേർക്ക് കാഴ്ച നഷ്ടമായി. 500 ഓളം പേർ ശാരീരിക അവശതകളെ തുടർന്ന് ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടു.

2000 നവംബർ 21: മണിച്ചൻ അറസ്റ്റിലായി

2001 ജനുവരി 21- പ്രതികൾ പിടിയിലായി 90 ദിവസം തികയും മുമ്പേ പരവൂർ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തുടർ നടപടികൾക്കായി കേസ് ജില്ലാ സെഷൻസ് കോടതിക്ക് കൈമാറി.

2002 ജൂലായ് 16 - മണിച്ചനും സഹോദരങ്ങളായ കൊച്ചനി, വിനോദ് എന്നിവരടക്കം 13 പേർക്ക് ജീവപര്യന്തം കഠിനതടവും മറ്റ് 14 പേർക്ക് എഴ് മുതൽ 10 വർഷം വരെ കഠിനതടവും ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. മണിച്ചന് വിവിധ വകുപ്പികളിലായി ആകെ 30.45 ലക്ഷം പിഴയും ജീപര്യന്തമടക്കം 43 വർഷം തടവാണ് ആകെ വിധിച്ചത്. തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയായിരുന്നു.

2004- ജില്ലാ സെഷൻസ് കോടതി വിധി ഹൈക്കോടതി ശരിവച്ചു.

2011 ഏപ്രിൽ- മണിച്ചന്റെയും സഹോദരന്മാരുടെയും ജീവപര്യന്തം തടവ് സുപ്രീം കോടതി ശരിവച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.