പടിഞ്ഞാറേക്കല്ലട: രാവിലെ ക്ഷേത്രത്തിലേക്ക് പോകും വഴി ക്ഷേത്രജീവനക്കാരിയായ വൃദ്ധയെ തെരുവുനായ്ക്കൾ കൂട്ടത്തോടെ കടിച്ചുകീറി. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും വൃദ്ധയുടെ മുടി പൂർണമായും തലയോട്ടിയിൽ നിന്ന് വേർപെട്ട നിലയിലായിരുന്നു. ഗുരുതരാവസ്ഥയിലായ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പടിഞ്ഞാറേ കല്ലട ഐത്തോട്ടുവ കുന്നുവള്ളിൽ ദേവീക്ഷേത്രത്തിലെ കഴകം ജീവനക്കാരിയായ ഐത്തോട്ടുവ കരിമ്പിൻ വീട്ടിൽ ആനന്ദവല്ലിയമ്മയ്ക്കാണ് (74) പരിക്കേറ്റത്. ഇന്നലെ രാവിലെ ആറോടെയായിരുന്നു സംഭവം. നിലവിളിയും നായ്ക്കളുടെ കുരയും കേട്ടാണ് പ്രദേശവാസികൾ ഓടിയെത്തിയത്. തലയിലാണ് കടി കിട്ടിയതെങ്കിലും മുഖത്ത് വലിയ പരിക്കില്ല. മുടയിൽ കടിച്ചുപറിക്കുകയായിരുന്നു. ചോരയിൽ കുളിച്ച് വേദനകൊണ്ട് അലറിക്കരഞ്ഞ വൃദ്ധയെ നാട്ടുകാർ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ശാസ്താംകോട്ട പൊലീസെത്തിയാണ് തുടർനടപടി സ്വീകരിച്ചത്.
കഴിഞ്ഞ മേയ് 18ന് വെസ്റ്റ് കല്ലട ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി ഐത്തോട്ടുവ പുളിമൂട്ടിൽ വീട്ടിൽ ആദിത്യനെയും തെരുവ് നായ്ക്കൾ ആക്രമിച്ചിരുന്നു. ഓടുന്നതിനിടെ ഭിന്നശേഷിക്കാരനായ കുട്ടി റോഡിൽ മുഖമടിച്ചു വീണ് തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |