തൃശൂർ: റീജ്യണൽ തിയേറ്ററിൽ നടക്കുന്ന ഇ.എം.എസ് സ്മൃതി ഇന്ന് സമാപിക്കും. ഇ.എം.എസ് രചിച്ച കമ്മ്യൂണിസ്റ്റ് മൂവ്മെന്റ് ഇൻ കേരള ഒറിജിൻസ് ആൻഡ് ഗ്രോത്ത് എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്നലെ സീതാറാം യെച്ചൂരി നിർവഹിച്ചു. കോസ്റ്റ്ഫോർഡ് സ്ഥാപക ഡയറക്ടർ ടി.ആർ.ചന്ദ്രദത്തിന്റെ ഭാര്യ പത്മാവതി, സി.പി.എം ജില്ലാ കമ്മിറ്റിയംഗമായിരുന്ന പ്രൊഫ.എം.മുരളീധരന്റെ ഭാര്യ സരള എന്നിവർക്ക് പ്രതികൾ നൽകിയാണ് പ്രകാശനം നിർവഹിച്ചത്. എളമരം കരീം, പ്രൊഫ.സുർജിത്ത് മജുംദാർ, ഡോ.തോമസ് ഐസക്ക്, എം.എ.ബേബി, ധനമന്ത്രി കെ.എൻ.ബാലഗോപാൽ, വി.ശ്രീധർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ഡ്യൂട്ടി ഡോക്ടർക്കെതിരെ നടപടി വന്നേക്കും
തൃശൂർ: മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ ബന്ധുക്കൾക്ക് വിട്ടു നൽകിയ സംഭവത്തിൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്കെതിരെ നടപടി ഉണ്ടായേക്കും. ഡയറക്ടർ ഒഫ് മെഡിക്കൽ എഡ്യുക്കേഷന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സോംനാഥ് പ്രതാപ് നൽകിയ റിപ്പോർട്ടിൽ ഡ്യൂട്ടി ഡോക്ടർക്ക് വീഴ്ച്ച സംഭവിച്ചതായി സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ മെഡിക്കൽ കോളേജിൽ തെളിവെടുപ്പ് നടത്തിയ ശേഷമാണ് റിപ്പോർട്ട് കൈമാറിയത്. സംഭവം നടന്ന ഞായറാഴ്ച അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിയും ഡയറക്ടറും ആവശ്യപ്പെട്ടിരുന്നു.
പൗരാവകാശ ധ്വംസനങ്ങൾക്കെതിരെ
തെരുവിലിറങ്ങും
തൃശൂർ: മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷയുടെ പേരിൽ നടത്തുന്ന പൗരാവകാശ ധ്വംസനങ്ങൾക്കെതിരെ മഹിളകളെ അണിനിരത്തി തെരുവിൽ മഹിളാമോർച്ച പ്രക്ഷോഭമുയർത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.സി.നിവേദിത അറിയിച്ചു. കഴിഞ്ഞ ദിവസം കറുത്ത വസ്ത്രം ധരിച്ചതിന്റെ പേരിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ടവരോട് പൊലീസിന്റെ ക്രൂരമായ അതിക്രമമാണ് അരങ്ങേറിയത്. പാതയോരങ്ങൾ മണിക്കൂറുകളോളം തടസം സൃഷ്ടിക്കുന്ന മുഖ്യന്റെ യാത്രയും ജനങ്ങളുടെ അവകാശങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. മുൻകാലങ്ങളിലില്ലാത്ത വിധം ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കെതിരെ ഉയർന്നിരിക്കുന്നത്. ഒരു നിമിഷം പോലും കാത്തുനിൽക്കാതെ സ്ഥാനം രാജിവച്ച് മുഖ്യമന്ത്രി അന്വേഷണം നേരിടണമെന്നും അഡ്വ.നിവേദിത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |