മുംബയ്: ഇന്ത്യ പ്രിമിയർ ലീഗിന്റെ അടുത്ത 5 വർഷത്തെ സംപ്രേഷണാവകാശം സ്വന്തമാക്കാൻ റെക്കാഡ് തുകയുമായി കമ്പനികൾ. 2023 മുതൽ 2027 വരെയുള്ള ഐ.പി.എൽ മത്സരങ്ങളുടെ സംപ്രേഷണാവകാശത്തിനുള്ള ലേലം പുരോഗമിക്കവേ ടെലിവിഷൻ- ഡിജിറ്റൽ സംപ്രേഷണാവകാശം അടങ്ങുന്ന എ,ബി പാക്കേജുകൾ 44,075 കോടി രൂപയ്ക്കാണ് വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഇന്ത്യയ്ക്കകത്തെ ടിവി സംപ്രേഷണാവകാശം 23,575 കോടിക്കും ഇന്ത്യയ്ക്കകത്തെ ഡിജിറ്റൽ സംപ്രേഷണാവകാശം 20,500 കോടി രൂപയ്ക്കുമാണ് വിറ്റുപോയതെന്നുമാണ് റിപ്പോർട്ട്.
ഒരു മത്സരത്തിന് ഇന്ത്യയിൽ നിന്നുള്ള ടിവി, ഡിജിറ്റൽ വരുമാനമായി ബി.സി.സി.ഐയ്ക്ക് 107.5 കോടിയോളം രൂപ ലഭിക്കും. നിലവിൽ ഇന്ത്യയിലെ ടെലിവിഷൻ സംപ്രേഷണാവകാശം ഡിസ്നി -സ്റ്റാറിനും ഡിജിറ്റൽ സംപ്രേഷണാവകാശം വിയാകോമിനും (വൂട്ട് സെലക്ട്) ലഭിച്ചതായാണ് സ്ഥിരീകരിക്കാത്ത വിവരം. ഇന്ന് അന്തിമ ചിത്രം തെളിയും.
രണ്ട് ദിവസമായി നടക്കുന്ന ലേലത്തിൽ സോണി, വിയാകോം, ഡിസ്നി പ്ലസ് ഹോട്സ്റ്റാർ, റിലയൻസ് തുടങ്ങിയ വമ്പന്മാരാണ് പങ്കെടുക്കുന്നത്. 2017-2022 കാലയളവിൽ 16,347 കോടി രൂപ മുടക്കി സ്റ്റാർ ഇന്ത്യയാണ് സംപ്രേഷണാവകാശം സ്വന്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |