മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായിരുന്നു വിധുബാല. മലയാളികൾ എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന ഒരുപാട് നല്ല കഥാപാത്രങ്ങൾ നടി തിരശീലയിൽ എത്തിച്ചിട്ടുണ്ട്. സിനിമയിൽ നിന്ന് കുറച്ച് കാലം മാറി നിന്ന താരം ടെലിവിഷൻ പരിപാടികളിലൂടെയാണ് വീണ്ടും സജീവമായത്.
തന്റെ സിനിമാ ജീവിതത്തിലെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് വിധുബാല. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
' പണ്ട് എന്റെ ഹസ്‌ബന്റാണ്, എന്നെ കല്ല്യാണം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഒരാൾ ലൊക്കേഷനിൽ വന്നിട്ടുണ്ട്. വീട്ടിന്റെ മുന്നിൽ വന്ന് പ്രശ്‌നമുണ്ടായിട്ടുണ്ടെന്നും അച്ഛൻ പറഞ്ഞു. ആരാണെന്ന് എനിക്കറിയില്ല. പിന്നീട് ടിവി പ്രോഗ്രാം വരുന്നത് വരെ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ശല്ല്യം ഒന്നുമില്ല, ചിലപ്പോൾ ആളുകൾ നടുറോഡിൽ പിടിച്ചുനിർത്തി കരച്ചിലും ബഹളവുമാണ്.
അയ്യോ ചേച്ചീ, എന്റെ കുടുംബത്തിൽ ഇങ്ങനെയാണ് ചേച്ചി എന്നൊക്കെ പറയും. ഫ്ലെെറ്റിൽ വച്ചും തിയേറ്ററിൽ ഇന്റർവല്ലിനും ഇങ്ങനെ എത്തും. ഇവര് എന്നെ വിശ്വസിച്ചാണ് ഓരോന്ന് പറയുന്നത്. എനിക്കിത് സന്തോഷവും അഭിമാനവുമാണ്. 2010 ലാണ് പരിപാടിയിലേക്ക് എത്തുന്നത്. ആദ്യ എപ്പിസോഡിലെ കേസ് തന്നെ ഒത്തുതീർപ്പായി.
പരിപാടിയ്ക്ക് വന്നിരിക്കുന്നവർ പറയുന്നത് ഓർമ്മിച്ച് വയ്ക്കണം. നിയമം കുറച്ചൊക്കെ പഠിക്കണം. ഓരോ ദിവസം ഓരോ കേസാണ്. ബോറടിക്കില്ല. കോടതിയിലെ ജഡ്‌ജിക്ക് കേസ് മാറ്റിവയ്‌ക്കാം. എനിക്കത് പറ്റില്ല. ചിലപ്പോൾ ദേഷ്യം കാണിക്കേണ്ടിവരും. 'ദേ ടിവില് ചീത്ത പറയുന്ന ചേച്ചി' എന്ന് ഒരു കൊച്ചുകുഞ്ഞ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
പരിപാടിയ്ക്കിടെ പങ്കെടുത്തവരെ കിഡ്‌നാപ്പ് ഒക്കെ ചെയ്‌തിട്ടുണ്ട്. ഒരുപാട് നാടകീയ രംഗങ്ങൾ ഉണ്ടായിട്ടുണ്ട്. കത്തിയുമായി വന്നിട്ടുണ്ടോ എന്നൊക്കെ പരിശോധിക്കുമായിരുന്നു. സിനിമയിൽ ഉള്ളവരൊക്കെ തുടങ്ങിയ കാലത്ത് വിളിച്ച് നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്'- വിധുബാല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |