കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം അടിച്ചൊതുക്കാനാണ് സി.പി.എമ്മിന്റെയും പൊലീസിന്റെയും തീരുമാനമെങ്കിൽ അടിക്കുന്നവന്റെ കരണക്കുറ്റി പൊളിക്കുമെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. കോഴിക്കോട് ഡി.സി.സിയുടെ നേതൃത്വത്തിൽ നടന്ന കരിദിനാചരണത്തിന്റെ ഭാഗമായുള്ള പ്രതിഷേധമാർച്ചും ധർണയും കിഡ്‌സൺ കോർണറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടത്തേ കവിളിൽ അടിച്ചാൽ വലത്തേത് കാണിച്ചു കൊടുക്കണമെന്നായിരുന്നു ഗാന്ധിജിയുടെ ആഹ്വാനം. വലത്തേ കവിളിലടിക്കുന്നവനെ എന്ത് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ വലത്തേ കവിളിലടിക്കുന്നവന്റെ കരണക്കുറ്റി പൊളിക്കും.
രാഹുൽഗാന്ധിയെ ഒമ്പതുമണിക്കൂർ ചോദ്യം ചെയ്യുന്ന ഇ.ഡി എന്തിനാണ് പിണറായിയെ ഭയക്കുന്നത്. സത്യം വെളിച്ചത്ത് കൊണ്ടുവരേണ്ടവർ പിണറായിക്ക് മുന്നിൽ മുട്ടുകുത്തുന്നത് ബി.ജെ.പി - സി.പി.എം ഭായ് ഭായ് ബന്ധത്തിന്റെ പേരിലാണെന്നും മുരളീധരൻ പറഞ്ഞു.
ഇ.പിക്കും മണിക്കും സ്ഥാനമുണ്ടാവുമോ?
കറുപ്പിനെ കണ്ടാൽ പേടിച്ചൊടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിയിൽ ഇനിമുതൽ ഇ.പി. ജയരാജനും മണി ആശാനും പങ്കെടുക്കുമോ എന്ന് കെ. മുരളീധരൻ ചോദിച്ചു. നിറവും വർണവും പറയുകയല്ല, യാഥാർത്ഥ്യത്തെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. വിമാനത്തിനുള്ളിൽ മുദ്രാവാക്യം പാടില്ലെന്ന നിയമം എവിടെയും കേട്ടിട്ടില്ല. മുഖ്യമന്ത്രി ഇറങ്ങുന്ന നേരത്താണ് അവർ പ്രതിഷേധിച്ചത്. പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് എല്ലാ നിയമസഹായങ്ങളും പാർട്ടി നൽകും. വിമാനത്തിൽ അക്രമം നടത്തിയത് ഇ.പി. ജയരാജനാണെന്നും മുരളീധരൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |