കോഴിക്കോട്: ജില്ലയിൽ ദിനംപ്രതി കൊവിഡ് കേസുകൾ ഉയരുകയാണ്. കഴിഞ്ഞയാഴ്ച 104 ൽ നിന്നും ഉയർന്ന് 281 വരെയെത്തിക്കഴിഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മൂന്നുപേർ മരിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതോടെ കൊവിഡ് ജില്ല വിട്ടുപോയി എന്ന രീതിക്കാണ് ജനങ്ങളുടെ സഞ്ചാരം. മാസ്ക്ക് പോക്കറ്റിലോ ബാഗിലോ എങ്ങാനും ഉണ്ടെങ്കിലായി. രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനയുണ്ടായ സമയത്തുതന്നെ സർക്കാർ വീണ്ടും മാസ്ക്ക് നിർബന്ധമാക്കിയിരുന്നു. എന്നാൽ പരിശോധനയും നിരീക്ഷണവും കർശനമാക്കിയിട്ടില്ല. ബീച്ചുകളിലും മിഠായിത്തെരുവ്, പാളയം എന്നിവിടങ്ങളിലും കഴിഞ്ഞ ഞായറാഴ്ച കാലു കുത്താനിടമുണ്ടായിരുന്നില്ല. കൊവിഡ് കോസുകൾ വീണ്ടും കൂടുന്നത് സ്കൂൾ തുറന്ന സാഹചര്യത്തിൽ രക്ഷിതാക്കൾക്കും ആശങ്കയുണ്ടാക്കുന്നുണ്ട്. എൽ.പി, യു.പി സ്കൂളുകളിലെ കുട്ടികൾ ദിവസം മുഴുവൻ മാസ്ക്ക് ധരിച്ച് ഇരിക്കില്ല എന്നതും രക്ഷിതാക്കൾക്ക് ആശങ്കയാണ്.
ജില്ലയിൽ ബൂസ്റ്റർ ഡോസുകൾ കാര്യക്ഷമമായിത്തന്നെ നടന്നുവരുന്നുണ്ട്. വരും ദിവസങ്ങളിൽ ചർച്ച ചെയ്ത് കൂടുതൽ തീരുമാനമെടുക്കുമെന്നാണ് കോർപ്പറേഷൻ വ്യക്തമാക്കിയത്.കൊവിഡ് കേസുകൾ കുറഞ്ഞതോടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് ആരോഗ്യവകുപ്പ് നിറുത്തിയിരുന്നു.
# ഹെൽത്ത് സെന്ററുകൾ മുഖേന ബൂസ്റ്റർ വാക്സിനേഷൻ നൽകുന്നതിലാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്. എവിടെയെങ്കിലും മൈക്രോ സോണുകൾ ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി കൗൺസിലർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജാഗ്രതയിൽതന്നെയാണ്. വരും ദിവസങ്ങളിൽ മോണിറ്ററിംഗ് കമ്മിറ്റിയുമായി കൂടിക്കാഴ്ച നടത്തി തീരുമാനങ്ങൾ എടുക്കും.
എസ്.ജയശ്രീ
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
കഴിഞ്ഞയാഴ്ചയിലെ
കൊവിഡ് കണക്കുകൾ
-----------------------------------
ഞായർ-104
തിങ്കൾ- 149
ചൊവ്വ- 241
ബുധൻ - 255
വ്യാഴം- 213
വെള്ളി - 251
ശനി-216
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |