റെയിൽവേ നടപടി തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തോടുന്ന ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 80 കിലോമീറ്ററിൽ നിന്ന് 100ലേക്ക് ഉയർത്താൻ റെയിൽവേ നടപടി തുടങ്ങി. 160 കിലോമീറ്റർ വേഗതയിലുള്ള വന്ദേഭാരത് എക്‌സ്‌പ്രസ് സർവീസിനായി സിഗ്നലുകളുൾപ്പെടെയുള്ള ഗതാഗത സംവിധാനങ്ങൾ പരിഷ്‌കരിക്കുന്നതിലൂടെയാണ് സംസ്ഥാനത്തിനും വേഗനേട്ടമുണ്ടാകുന്നത്. കേരളത്തിലേക്കും പുറത്തേക്കുമുള്ള റണ്ണിംഗ് സമയം കൂട്ടലും ചില സ്റ്റേഷനുകൾക്കിടയിലെ വേഗത വർദ്ധിപ്പിക്കലുമാണ് പരിഗണിക്കുന്നത്. ഒരു മാസത്തിനുള്ളിൽ നടപടികൾ തുടങ്ങാനാണ് റെയിൽവേ തീരുമാനം.
ഉത്തരേന്ത്യയിലേക്കുള്ള റൂട്ടിൽ തിരുച്ചിറപ്പള്ളി മുതൽ കൊവിൽപെട്ടി വരെയുള്ള ഡബിൾ ഡിസ്റ്റൻസ് സിഗ്നൽ സംവിധാനവും, കോട്ടയം വഴിയുള്ള എറണാകുളം - കായംകുളം പാത ഇരട്ടിപ്പ് പൂർത്തിയായതും, നാഗർകോവിൽ ജംഗ്ഷൻ ഒഴിവാക്കിയുള്ള ബൈപ്പാസ് പാത പൂർത്തിയായതും കണക്കിലെടുത്താണ് നടപടി തുടങ്ങിയത്.
അതേസമയം രാഷ്ട്രീയതാത്പര്യത്തിലും സ്വാധീനത്തിലും എക്‌സ്‌പ്രസ് ട്രെയിനുകൾക്ക് പോലും സംസ്ഥാനത്ത് ഒാരോ പത്തുകിലോമീറ്ററിലും സ്റ്റോപ്പുള്ളതാണ് വേഗക്കുറവിന് കാരണമെന്നാണ് റെയിൽവേ പറയുന്നത്. ഇതുമൂലം മണിക്കൂറിൽ 40 കിലോമീറ്ററിലേറെ വേഗത്തിൽ ഒാടാനാകില്ല. പ്രധാന സ്റ്റേഷനുകളായ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, മംഗലാപുരം എന്നിവയെ ബന്ധിപ്പിച്ചുള്ള വേഗതയുള്ള സർവീസിനും ഇതാണ് തടസം. സ്റ്റോപ്പുകൾ കുറവുള്ള ജനശതാബ്ദിയാണ് സംസ്ഥാനത്തെ വേഗതയുള്ള ട്രെയിൻ.
ജനശതാബ്ദിക്കടക്കം വേഗം കൂടും
രാജ്യറാണി, അനന്തപുരി, ഗുരുവായൂർ-ചെന്നൈ, എറണാകുളം ദുരന്തോ, പൂർണ്ണാഎക്‌സ്‌പ്രസ്, കൊച്ചുവേളി-ഇൻഡോർ, കൊച്ചുവേളി - പോർബന്തർ, അമൃത, ടാറ്റാനഗർ, കണ്ണൂർ ജനശതാബ്ദി, തിരുനെൽവേലി-ജാംനഗർ, കുർള, എറണാകുളം - നിസാമുദ്ദീൻ തുടങ്ങിയ ട്രെയിനുകളുടെ വേഗത കൂട്ടും. കൊല്ലത്തു നിന്ന് ചെന്നൈയിലേക്കുള്ള അനന്തപുരി എക്‌സ്‌പ്രസ് നാഗർകോവിൽ ജംഗ്ഷൻ ഒഴിവാക്കി കടന്നുപോകുന്നതിനാൽ ഷണ്ടിംഗ് നടത്തേണ്ടിവരില്ല. ഇതിലൂടെ 45മിനിറ്റ് ലാഭിക്കും. ഇതനുസരിച്ച് ട്രെയിൻ പുറപ്പെടുന്ന സമയത്തിൽ മാറ്റംവരുത്തും. പൂനയിൽ നിന്ന് എറണാകുളത്തേക്കുള്ള പൂർണ എക്‌സ്‌പ്രസ് കോട്ടയത്തേക്ക് നീട്ടുന്നത് പരിഗണിക്കുന്നുണ്ട്.
ഇഴച്ചിൽ തുടർന്ന് വേണാട്
സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗതക്കുറവിന്റെ മിക്ക ഉദാഹരണമാണ് തിരുവനന്തപുരം - ഷൊർണ്ണൂർ വേണാട് എക്‌സ്‌പ്രസ്. 2600 എച്ച്.പി ഡീസൽ ലോക്കോമോട്ടീവുമായി 1977ൽ വേണാട് സർവീസ് തുടങ്ങുമ്പോൾ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തെത്താൻ നാലുമണിക്കൂറിൽ മതിയായിരുന്നു. ഇപ്പോൾ ഇരട്ടിശേഷിയുള്ള 6350 എച്ച്.പി ത്രീഫെയ്സ് എ.സി ഇലക്ട്രിക് ലോക്കോമോട്ടീവ് ഉപയോഗിച്ചിട്ടും അഞ്ചേകാൽ മണിക്കൂറെടുത്താണ് എറണാകുളത്തെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |