പ്രതികൾ 27വരെ റിമാൻഡിൽ
തിരുവനന്തപുരം:ഇസഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാനാണ് യൂത്ത് കോൺഗ്രസുകാർ ശ്രമിച്ചതെന്നും സുരക്ഷാ ഉദ്യോഗസ്ഥൻ തടഞ്ഞില്ലായിരുന്നെങ്കിൽ മുഖ്യമന്ത്രി പരിക്കേറ്റ് ആശുപത്രിയിലാവുമായിരുന്നെന്നും സർക്കാർ കോടതിയെ അറിയിച്ചു. വിമാനത്തിലെ 20 എ സീറ്റിലിരുന്ന മുഖ്യമന്ത്രിക്കു നേരേ ''നിന്നെ ഞങ്ങൾ വച്ചേക്കില്ലെടാ '' എന്ന് ആക്രോശിച്ച് പ്രതികൾ പാഞ്ഞടുത്ത് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. തടഞ്ഞ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ അനിൽകുമാറിനെയും മർദ്ദിച്ചു. വിമാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാവുന്ന തരത്തിൽ അക്രമം നടത്തിയെന്നും സർക്കാർ വാദിച്ചു. പ്രതികളായ തലശേരി കീഴല്ലൂർ പഞ്ചായത്തിൽ മട്ടന്നൂർ പഴശിരാജ കോളേജിനടുത്ത് ദാരുസിറാജിൽ ഫർസീൻ മജീദ് (27), തലശേരി കൂടാളി പട്ടാനൂർ നാരായണീയം വീട്ടിൽ നവീൻ കുമാർ (37) എന്നിവരെ തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (11) ലിനി തോമസ് 27വരെ റിമാൻഡ് ചെയ്തു. ഇവരുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. സെക്യൂരിറ്റി ഓഫീസർ അനിൽകുമാറിനെ വാദിയാക്കിയാണ് കേസ്. മൂന്നാം പ്രതി സുനീത് നാരായണൻ ഒളിവിലാണ്.
മറ്റ് യാത്രക്കാരെ കണ്ടെത്തി മൊഴിയെടുക്കണമെന്നും അന്താരാഷ്ട്ര വ്യോമയാന നിയമങ്ങൾ ലംഘിച്ചതിന്റെ നിയമനടപടികൾക്ക് പ്രതികളെ വിധേയരാക്കണമെന്നും പോസിക്യൂഷൻ കോടതിയെ അറിയിച്ചു.
മഹസർ തയ്യാറാക്കാൻ വിമാനം പിടിച്ചിടും. പൈലറ്റിന്റെയും വിമാന ജീവനക്കാരുടെയും വിവരങ്ങളും വിമാനത്തിന്റെ ബ്ലൂപ്രിന്റും ആവശ്യപ്പെട്ട് പൊലീസ് ഇൻഡിഗോ കമ്പനിക്ക് കത്ത് നൽകി.
കുറ്റങ്ങൾ
ഐ.പി.സി 120-ബി (ഗൂഢാലോചന), 332 ( കൃത്യനിർവഹണം തടയുക), 307 (വധശ്രമം), 34 (സംഘടിത കുറ്റകൃത്യം), എയർക്രാഫ്‌റ്റ് ആക്ടിലെ സെക്‌ഷൻ 11എ, എയർക്രാഫ്റ്റ് റൂൾസിലെ സെക്‌ഷൻ 3(1) (എ), 22 വകുപ്പുകൾ
റിമാൻഡ് റിപ്പോർട്ട്
പ്രതികൾ കുറ്റം സമ്മതിച്ചു. രാഷ്ട്രീയ വിരോധം കാരണം മൂന്ന് പ്രതികളും മുഖ്യമന്ത്രിയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെ കുറ്റകരമായ ഗൂഢാലോചന നടത്തി. ലാൻഡ് ചെയ്യുമ്പോൾ ജീവനക്കാരുടെ നിർദ്ദേശം ലംഘിച്ച് വിമാനത്തിൽ നടന്ന് മുദ്രാവാക്യം വിളിച്ചു. ഗൺമാന്റെ കൃത്യനിർവഹണം തടസപ്പെടുത്തി. രക്ഷപെടാൻ ശ്രമിക്കവേ തടഞ്ഞു വച്ച ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവർക്ക് വിമാനത്താവളത്തിലെ ഡോക്ടറുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നൽകി. ഇന്നലെ രാവിലെ 7.40നാണ് അറസ്റ്റ് ചെയ്തത്.
വാദിഭാഗം വാദങ്ങൾ
വധശ്രമം അടക്കം പ്രതികൾക്കെതിരെ ചുമത്തിയ വകുപ്പുകളെല്ലാം നിലനിൽക്കുമെന്ന് സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ കല്ലമ്പള്ളി മനു, കെ.കെ.രാജേശ്വരി എന്നിവർ വാദിച്ചു. മുഖ്യമന്ത്റിയെ ആക്രമിച്ചതിനാൽ അതീവ പ്രാധാന്യമുള്ള കേസാണ്. ജാമ്യം അനുവദിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശമാകും. കണ്ണൂരിൽ നിന്ന് കയറും മുൻപേ പ്രതികൾ ഗൂഢാലോചന നടത്തി.
പ്രതിഭാഗം വാദങ്ങൾ
മുഖ്യമന്ത്രിയെ കൊലപ്പെടുത്താൻ പ്രതികൾക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല. അവരുടെ കൈയിൽ ഒരു മൊട്ടുസൂചി പോലും ഇല്ലായിരുന്നു. നിന്നെ ഞങ്ങൾ വച്ചേക്കില്ല എന്ന് പറഞ്ഞതു കൊണ്ട് വധശ്രമത്തിന് കേസെടുക്കാനാവില്ല. മുഖ്യമന്ത്രിക്കു നേരേ ആക്രോശിച്ചിട്ടില്ല. വിമാനത്തിൽ മാരകായുധങ്ങളുമായി കയറാനാവില്ല. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചാൽ കള്ളക്കേസിൽ ജയിലിലടയ്ക്കുമെന്നാണ് സന്ദേശം. ഇ.പി.ജയരാജനെതിരെ പരാതിപ്പെട്ടിട്ടും പൊലീസ് കേസെടുത്തില്ലെന്നും പ്രതികളുടെ അഭിഭാഷകൻ മൃദുൽ ജോൺ മാത്യു വാദിച്ചു.
ജയരാജനെതിരേ പരാതി
യൂത്ത് കോൺഗ്രസുകാരെ വിമാനത്തിൽ മർദ്ദിച്ച ഇ.പി. ജയരാജനെതിരെ കേസെടുക്കണമെന്ന് ഡി.ജി.പിക്കും യാത്രാവിലക്ക് ആവശ്യപ്പെട്ട് വ്യോമ മന്ത്രാലയത്തിനും യൂത്ത് കോൺഗ്രസ് പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |