SignIn
Kerala Kaumudi Online
Friday, 29 March 2024 3.27 AM IST

ആരോപണങ്ങളെ പ്രതിരോധിക്കാൻ 21 മുതൽ എൽ.ഡി.എഫ് റാലി

ldf

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ ഈ മാസം 21 മുതൽ ജില്ലാതലങ്ങളിൽ ബഹുജനറാലികളും രാഷ്ട്രീയ വിശദീകരണവും നടത്താൻ ഇടതുമുന്നണി യോഗം തീരുമാനിച്ചു.

ഇടതുസർക്കാരിനെ അസ്ഥിരപ്പെടുത്താൻ യു.ഡി.എഫിനെ കൂട്ടുപിടിച്ച് ബി.ജെ.പി അക്രമങ്ങൾ നടത്തുകയാണെന്ന് കൺവീനർ ഇ.പി. ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധത്തെ ഇടതുമുന്നണി അപലപിച്ചു. ജയരാജൻ കൺവീനറായ ശേഷം ചേരുന്ന ആദ്യത്തെ യോഗമായിരുന്നു ഇന്നലത്തേത്.

21ന് തിരുവനന്തപുരം, 22ന് കൊല്ലം, എറണാകുളം, 23ന് കോഴിക്കോട്, കാസർകോട്, 28ന് കോട്ടയം, തൃശൂർ, 29ന് പത്തനംതിട്ട, വയനാട്, 30ന് ആലപ്പുഴ, ഇടുക്കി, ജൂലായ് രണ്ടിന് പാലക്കാട്, മൂന്നിന് തൃശൂർ, മലപ്പുറം എന്നിങ്ങനെയാണ് റാലി നടക്കുക.

ഇരുപത് തവണ സ്വർണക്കടത്ത് നടത്തിയെന്ന് തെളിയുകയും ജയിലിൽ കിടക്കുകയും ചെയ്ത സ്ത്രീയെ മുൻനിറുത്തിയാണ് യു.ഡി.എഫും ബി.ജെ.പിയും മുഖ്യമന്ത്രിയെ അപമാനിക്കാൻ പുറപ്പെട്ടതെന്ന് ജയരാജൻ പറഞ്ഞു. തൃക്കാക്കരയിൽ വിജയിച്ചതിന്റെ അഹങ്കാരവും ധാർഷ്ട്യവുമാണ് യു.ഡി.എഫിന്. യു.ഡി.എഫും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ആർ.എസ്.എസും ചേർന്ന പുതിയ കൂട്ടുകെട്ടാണ് തൃക്കാക്കരയിൽ വിജയിച്ചത്.

അക്രമത്തിന്റെ മറവിൽ ഭീകരപ്രവർത്തനം നടത്താനാണ് നീക്കം. മാഫിയ, സ്വർണക്കടത്തുകാരെ അതുവഴി രക്ഷിക്കാനും ശ്രമിക്കുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റും രണ്ട് കേന്ദ്ര മന്ത്രിമാരും പറഞ്ഞത് ഈ സ്ത്രീക്ക് എല്ലാ സംരക്ഷണവും കൊടുക്കുമെന്നാണ്. ഡൽഹിയിൽ രാഹുൽ ഗാന്ധിയെ രണ്ടു ദിവസം ഇ.ഡി വെള്ളം കുടിപ്പിച്ചതൊന്നും ഇവിടത്തെ കോൺഗ്രസുകാർ മനസ്സിലാക്കുന്നില്ലെന്നും ജയരാജൻ കുറ്റപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LDF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.