അടൂർ : ഡി.വൈ.എഫ്.ഐ, കോൺഗ്രസ് സംഘർഷം നിലനിൽക്കുന്നതിനാൽ അടൂരിൽ പൊലീസ് കനത്ത ജാഗ്രത ഉറപ്പാക്കി. എ.ആർ ക്യാമ്പിൽ നിന്ന് ഉൾപ്പെടെ പൊലീസിനെ അടൂരിൽ എത്തിച്ചിട്ടുണ്ട്. സി.പി.എം ഏരിയാ കമ്മിറ്റി ഒാഫീസ്, കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി ഒാഫീസ് ഉൾപ്പെടെ പ്രധാനപ്പെട്ട എല്ലാ പാർട്ടി ഒാഫീസുകൾക്കും പൊലീസ് കാവൽ ഏർപ്പെടുത്തി. കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി ഒാഫീസ് തല്ലിത്തകർത്തതുമായി ബന്ധപ്പെട്ട് പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കണ്ടാൽ അറിയാവുന്ന 25 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഡി.വൈ.എഫ്.ഐ അടൂർ ഏരിയാപ്രസിഡന്റ് വിഷ്ണു ഗോപാൽ, സെക്രട്ടറി അനസ്, പറക്കോട് മേഖലാ സെക്രട്ടറി റിയാസ്, പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം വിനീഷ്, പറക്കോട് മേഖലാസെക്രട്ടറി വിപിൻ ബാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പാർട്ടി ഒാഫീസ് തകർത്ത കേസിലെ പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് നിലപാടിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് നേതൃത്വത്തിൽ ഡി.വൈ.എസ് പി ഒാഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തും. എൻ. എസ്.യു മുൻ ദേശീയ പ്രസിഡന്റ് റോജി എം.ജോൺ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ആന്റോ ആന്റണി എം.പി എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |