കൊച്ചി: മുഖ്യമന്ത്രി, ഭാര്യ, മകൾ, മകൻ എന്നിവർക്കൊപ്പം ക്ലിഫ് ഹൗസിൽ ഒന്നിച്ചിരുന്ന് കൂടിയാലോചിച്ച് ഒരുപാട് കാര്യങ്ങളിൽ 'ആക്ഷൻ' എടുത്തിട്ടുണ്ടെന്ന് സ്വപ്ന സുരേഷ്. ഇതൊക്കെ അദ്ദേഹം മറന്നുപോയെങ്കിൽ അവസരം വരുന്നതനുസരിച്ച് മുഖ്യമന്ത്രിയെയും കുടുംബത്തെയും ഓർമ്മിപ്പിച്ചുകൊടുക്കാമെന്ന് ഇന്നലെ അഭിഭാഷകൻ ആർ. കൃഷ്ണരാജുമായി കലൂരിലെ വീട്ടിൽ കൂടിക്കാഴ്ച നടത്തിയശേഷം സ്വപ്ന മാദ്ധ്യമങ്ങളോട് പറഞ്ഞു.
താൻ ജയിലിലായിരുന്ന വേളയിൽ മുഖ്യമന്ത്രി 'ഈ വിവാദ വനിതയെ അറിയില്ലെന്ന്' പറഞ്ഞ കാര്യം കള്ളമാണെന്ന് സൂചിപ്പിച്ചായിരുന്നു സ്വപ്നയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം രാത്രി തനിക്കെതിരെ പൊലീസ് വീണ്ടുമൊരു കേസെടുത്തു. കേരളത്തിലെ എല്ലാ സ്റ്റേഷനുകളിലും കേസെടുത്താലും രഹസ്യമൊഴിയിൽ നിന്ന് പിൻമാറില്ല. അതിന് തന്നെ കൊല്ലണം. ചിലപ്പോൾ എല്ലാം അവസാനിച്ചേക്കും. തെളിവുകളെല്ലാം വേണ്ടപ്പെട്ടവർക്ക് കൈമാറിയിട്ടുണ്ട്. ജയിലിലടച്ച് ക്രൂരമായി പീഡിപ്പിച്ച് എന്തെങ്കിലുമൊക്കെ ഒപ്പിട്ടുവാങ്ങാമെന്നാണെങ്കിൽ നമുക്കത് നോക്കാമെന്ന് സ്വപ്ന വെല്ലുവിളിച്ചു.
കസ്റ്റംസിന് കൊടുത്ത രഹസ്യമൊഴിയും ഇ.ഡിക്ക് നൽകിയ രഹസ്യമൊഴിയും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് പുതിയ പരാതിയിൽ സി.പി.എം നേതാവ് പറയുന്നത്. കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള രഹസ്യമൊഴികളിൽ പൊരുത്തക്കേടുണ്ടെന്ന് സി.പി.എം നേതാവ് എങ്ങിനെയറിഞ്ഞു?
മുഖ്യമന്ത്രിയോ പാർട്ടിയോ നേതാക്കളോ അത് വായിച്ചിരിക്കുന്നു എന്നുവേണം കരുതാൻ. തന്റെ രഹസ്യമൊഴികളിൽ മാറ്റമില്ല. ഷാജ് കിരണിന്റെ ഫോൺ സംഭാഷണ രേഖകളിൽ താൻ കൃത്രിമം കാട്ടിയെന്നാണ് പറയുന്നത്. ഷാജ് കിരണും സരിത്തും താനും സംസാരിച്ച കാര്യങ്ങളിൽ കൃത്രിമം കാട്ടിയെന്ന് അദ്ദേഹത്തിന് എങ്ങനെ മനസിലായി? ശബ്ദരേഖയിൽ ഒരു കൃത്രിമവും നടത്തിയിട്ടില്ല. ഗൂഢാലോചന മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും ചേർന്ന് ഷാജ് കിരണിനെ കൂട്ടുപിടിച്ച് നടത്തിയതല്ലേ? എന്നിട്ട് എനിക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തുന്നു. താൻ ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ല. തുടക്കംമുതൽ പറഞ്ഞതെല്ലാം കോടതിയിൽ പറഞ്ഞവയാണ്. ഇതിൽ ഒരു നാടകവുമില്ല. എന്റെ ഇടപെടലുകളും ഞാൻ കോടതിയിൽ പറഞ്ഞിട്ടുണ്ട്. ശിക്ഷ അനുഭവിക്കാനും തയാറാണ്. കേസിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തും.
പുതിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് അഭിഭാഷകൻ ആർ. കൃഷ്ണരാജ് പറഞ്ഞു. കേസിനെക്കുറിച്ച് മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഒന്നും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. രഹസ്യമൊഴി ശരിയാണോ തെറ്റാണോയെന്ന് കോടതി തീരുമാനിക്കും. സി.പി.എം കോടതിയല്ലല്ലോയെന്ന് കൃഷ്ണരാജ് പരിഹസിച്ചു. മുൻമന്ത്രി കെ.ടി. ജലീലിനെക്കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തൽ ആലോചിച്ച് പറയാമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |