തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സ്വപ്ന കോടതിയിൽ നൽകിയ രഹസ്യ മൊഴിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്നുമുള്ള മുൻ മന്ത്രി കെ.ടി.ജലീലിന്റെ പരാതിയിൽ സ്വപ്നയെയും പി.സി.ജോർജിനെയും പ്രതികളാക്കിയ കേസിൽ സോളാർ വിവാദനായിക സരിത. എസ് നായരുടെ രഹസ്യമൊഴിയെടുക്കാൻ കോടതിയുടെ അനുമതി.
ക്രൈംബ്രാഞ്ച് എസ്.പി എസ്.മധുസൂദനന്റെ അപേക്ഷയിൽ തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. 23ന് മൊഴി രേഖപ്പെടുത്തും. മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിന് പിന്നിൽ പി.സി.ജോർജ്ജും ക്രൈം നന്ദകുമാറും മറ്റുമാണെന്ന് സരിത പ്രത്യേക അന്വേഷണ സംഘത്തിന് മൊഴിനൽകിയിരുന്നു. പി.സി ജോർജ് പലതവണ വിളിച്ചെന്നും മുഖ്യമന്ത്റിക്കെതിരെ പറയാൻ സമ്മർദ്ദം ചെലുത്തിയെന്നുമാണ് സരിതയുടെ മൊഴി. സ്വപ്നയെ ജയിലിൽ വച്ച് പരിചയമുണ്ട്. സ്വപ്നയുടെ മാതാവുമായും പരിചയമുണ്ട്. എന്നാൽ സ്വപ്നയുടെ കൈയിൽ തെളിവുകളില്ലെന്ന് അറിയാവുന്നതിനാൽ പി.സി.ജോർജ്ജിന്റെ ആവശ്യം നിരസിച്ചെന്നാണ് മൊഴി. മുഖ്യമന്ത്റിക്കെതിരായ തെളിവ് സ്വപ്നയുടെ കൈയിൽ ഉണ്ടെന്ന് പറയാൻ ജോർജ് ആവശ്യപ്പെട്ടു. തിരുവനന്തപുരം ഗസ്റ്റ് ഹൗസിലപും ഈരാറ്റുപേട്ടയിലെ ജോർജിന്റെ വീട്ടിലും താനുമായി കൂടിക്കാഴ്ച നടത്തി. സരിതയും പി.സി ജോർജ്ജും തമ്മിലുള്ള ഫോൺ സംഭാഷണവും പുറത്തുവന്നിരുന്നു. ഇതിന്റെ ഫോറൻസിക് പരിശോധനാഫലം കൂടി ലഭ്യമായ ശേഷമാവും കൂടുതൽ നടപടികൾ.
സരിതിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് മുമ്പ് ഷാജ് കിരൺ, സുഹൃത്ത് ഇബ്രാഹിം എന്നിവരുടെ മൊഴിയെടുക്കും. ആദ്യഘട്ട മൊഴിയെടുപ്പിന് ശേഷമാകും പ്രതികളായ സ്വപ്ന സുരേഷ്, പി.സി ജോർജ്ജ് എന്നിവരെ ചോദ്യം ചെയ്യുക. സരിത പി.സി ജോർജ്ജിനെ സന്ദർശിച്ച ഗസ്റ്റ് ഹൗസിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. കഴിഞ്ഞ ദിവസം പരാതിക്കാരനായ കെ.ടി ജലീലിന്റെ മൊഴിയെടുത്തിരുന്നു. ഐ.പി.സി 153 (കലാപത്തിനുള്ള ആഹ്വാനം), 120-ബി (ഗൂഢാലോചന) വകുപ്പുകൾ ചുമത്തിയാണ് സ്വപ്നയ്ക്കും പി.സി.ജോർജ്ജിനുമെതിരേ കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |