കൊൽക്കത്ത: യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ ഹോങ്കോങിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് അപരാജിതരായിത്തന്നെ ഇന്ത്യ എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് യോഗ്യത സ്വന്തമാക്കി. അൻവർ അലി, സുനിൽ ഛെത്രി, മൻവീർ സിംഗ്, ഇഷാൻ പണ്ഡിത എന്നിവരാണ് ഇന്ത്യയുടെ സ്കോറർമാർ. ഡി ഗ്രൂപ്പിൽ കളിച്ച മൂന്ന് മത്സരങ്ങളും ഇന്ത്യ ജയിച്ചു.
അവസാന മത്സരത്തിനറങ്ങുന്നതിന് മുമ്പ് തന്നെ ഇന്ത്യ യോഗ്യത ഉറപ്പിച്ചിരുന്നു. ഇന്നലെ രാവിലെ പാലസ്തീൻ ഗ്രൂപ്പ് ബിയിൽ പാലസ്തീൻ ഫിലിപ്പൈൻസിനെ 4-0ത്തിന് മികച്ച മാർജിനിൽ കീഴടക്കിയതോടെയാണ് ഇന്ത്യ ഏഷ്യൻ കപ്പിന് ടിക്കറ്റ് ഉറപ്പിച്ചത്.
കൊൽക്കത്തയിലെ സാൾട്ട് ലേക്കിൽ ഹോങ്കോങിനെതിരെ കളിതുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ അൻവർ അലി ഇന്ത്യയ്ക്ക് ലീഡ് നൽകി. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കാരണം കളിക്കാനാകില്ലെന്ന് ഏതാനും വർഷങ്ങൾക്ക് മുൻപ് ഡോക്ടർമാർ ഉപ്പെടെ വിധിയെഴുതിയ അൻവർ അലിയുടെ തകർപ്പൻ തിരിച്ചു വരവും രാജ്യത്തിനായുള്ള കന്നി ഗോളുമായിരുന്നു മത്സരത്തിലേത്. 45-ാം മിനിട്ടിൽ സുനിൽ ഛെത്രിയും 85-ാം മിനിട്ടിൽ മൻവീർ സിംഗും 93-ാം മിനിട്ടിൽ ഇഷാനും ഗോൾ പട്ടിക പൂർത്തിയാക്കി.
തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ഏഷ്യൻ കപ്പിന് യോഗ്യത നേടിയത്.
6 ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാർക്കൊപ്പം ഏറ്റവും മികച്ച 5 രണ്ടാം സ്ഥാനക്കാർക്കും ഏഷ്യൻ കപ്പിന് യോഗ്യത നേടാം. 13 ടീമുകൾ നേരത്തെതന്നെ യോഗ്യത നേടിയിരുന്നു. ആകെ 24 ടീമുകളാണു ടൂർണമെന്റിൽ കളിക്കുക. ഇന്ത്യ അഞ്ചാം തവണയാണ് ഏഷ്യൻ കപ്പിനു യോഗ്യത നേടുന്നത്.
84-
അന്താരാഷ്ട്രതലത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ ഇന്ത്യൻ നായകൻ സുനിൽ ഛെത്രി ഹങ്കേറിയൻ ഇതിഹാസ താരം ഫ്രാങ്ക് പുഷ്കാസിനൊപ്പം അഞ്ചാം സ്ഥാനത്തെത്തി. ഇന്നലെ പിറന്നത് ഛെത്രിയുടെ 84-ാം അന്താരാഷ്ട്ര ഗോളായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |