തിരുവനന്തപുരം: തൃക്കാക്കരയിൽ റെക്കോർഡ് വിജയം സ്വന്തമാക്കിയ ഉമ തോമസ് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്‌തു. രാവിലെ 11.30 ന് സ്പീക്കർ എം.ബി രാജേഷിന്റെ ചേംബറിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ. സഭാസമ്മേളനം ഇല്ലാത്ത സമയമായതിനാലാണ് സ്പീക്കറുടെ ചേംബറിൽ വച്ച് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങി ഒട്ടുമിക്ക യു.ഡി.എഫ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. എറണാകുളം ജില്ലയിൽ നിന്നുള്ള എം.എൽ.എമാരും എത്തിയിരുന്നു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രേഖകളിൽ ഉമ തോമസ് ഒപ്പുവച്ചു. തുടർന്ന് സ്പീക്കറും നേതാക്കളും ഉമ തോമസ് എം.എൽ.എയ്ക്ക് പൂച്ചെണ്ട് നൽകി ആശംസകൾ അറിയിച്ചു.
ഈ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ രണ്ടാമത്തെ വനിതാ അംഗവും കോൺഗ്രസിന്റെ ഏക വനിതാ അംഗവുമാണ് ഉമ തോമസ്. 72,767 വോട്ടുകൾ നേടിയാണ് ഉമ തോമസ് തൃക്കാക്കരയിൽ നിന്നും വിജയിച്ചത്.
എൽ.ഡി.എഫിന്റെ ജോ ജോസഫിനെയാണ് ഇവർ പരാജയപ്പെടുത്തിയത്. ഉമ തോമസിന്റെ ഭർത്താവ് കൂടിയായ അന്തരിച്ച പി.ടി തോമസ് 2021 ൽ 59,839 വോട്ടുകളായിരുന്നു നേടിയത്. ഈ മാസം 27 മുതൽ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഉമ തോമസ് പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |