ദിലീഷ് പോത്തൻ, മാത്യു തോമസ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർ അണിനിരക്കുന്ന ചിത്രമാണ് 'പ്രകാശൻ പറക്കട്ടെ'. നവാഗതനായ ഷഹദ് സംവിധാനം ചിത്രം ജൂൺ 17ന് പ്രദർശനത്തിന് എത്തും.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധ്യാൻ ശ്രീനിവാസനാണ്. പുതുമുഖ താരമായ മാളവിക മനോജാണ് നായിക. ശ്രീജിത് രവി, ഗോവിന്ദ് , നിഷ സാരംഗ്, സ്മിനു സിജോ എന്നിവർക്കൊപ്പം നടൻ ശ്രീജിത് രവിയുടെ മകൻ മാസ്റ്റർ ഋതുൺ ജയ് ശ്രീജിത് രവിയും അഭിനയിക്കുന്നു. ഹിറ്റ് മേക്കേഴ്സ് എന്റർടെയ്ൻമെന്റ് , ഫന്റാസ്റ്റിക് ഫിലിംസ് എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജുവർഗീസ് എന്നിവർ ചേർന്നാണ് നിർമ്മാണം.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിനിടെ ധ്യാൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. സിനിമയുടെ കഥയുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു താരം.
'ചിത്രത്തിൽ മാത്യൂസ് ചെയ്ത കഥാപാത്രത്തെ എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റും. എനിക്ക് യാതൊരു കഴിവും ഇല്ലായിരുന്നു. എക്സ്ട്രാ കരിക്കുലർ പോട്ടെ, അക്കാഡമിക്കലി എങ്കിലും ഗുഡ് ആയിരിക്കണമല്ലോ. അതും ഇല്ല, ഇതും ഇല്ല. അച്ഛനമ്മമാർക്ക് നമ്മളെപ്പറ്റി പറയാൻ ഒന്നുമില്ല.
എഴുന്നേൽക്കും ചോറ് തിന്നും ഉറങ്ങും. ഇങ്ങനെ ഒരു ജന്തു എന്നൊക്കെ പറയില്ലേ. അങ്ങനെയൊരു ജന്തുവായിരുന്നു ഞാൻ. ഇപ്പഴും അങ്ങനെ തന്നെ. വീട്ടിലൊരു ഉപകാരവും ഉണ്ടായിട്ടില്ല. എനിക്ക് അങ്ങനെ പ്രത്യേകിച്ച് ആഗ്രഹം ഒന്നും ഇല്ലായിരുന്നു. മാത്യൂ ചെയ്യുന്ന ദാസൻ എന്ന കഥാപാത്രത്തിനും അങ്ങനെ സ്വപ്നങ്ങളൊന്നും ഇല്ല'- ധ്യാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |