നെടുമങ്ങാട്: സി.പി.ഐ ജില്ലാ സമ്മേളന പ്രചാരണ ബോർഡ് കോൺഗ്രസുകാർ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെ പൊലീസ് അതിക്രമം. സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.കെ. സാം, എ.ഐ.വൈ.എഫ് മണ്ഡലം ജോയിന്റ് സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.വൈശാഖ്, മണ്ഡലം സെക്രട്ടറി ശരത്, സി.പി.ഐ ലോക്കൽ കമ്മിറ്റിയംഗം മാഹീൻ എന്നിവർക്ക് പരിക്കേറ്റു.
ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഏഴോടെ ചന്തമുക്കിലാണ് പൊലീസ് അതിക്രമമുണ്ടായത്. കൂട്ടം കൂടി നിന്ന പ്രവർത്തകരോട് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടു.ഇവർ പോകാൻ തയ്യാറാകാതെ വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്.സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, ടൗൺ ലോക്കൽ സെക്രട്ടറി ഷാജി അഹമ്മദ്, കരുപ്പൂർ ലോക്കൽ സെക്രട്ടറി മഹേന്ദ്രൻ ആചാരി എന്നിവരുടെ നേതൃത്വത്തിൽ പാർട്ടി നേതാക്കൾ രംഗത്ത് വന്നതോടെയാണ് പൊലീസ് പിന്തിരിഞ്ഞത്.
സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കുറ്റക്കാരനായ സി.ഐക്കും പൊലീസുകാർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും പ്രചാരണ ബോർഡും പാർട്ടി പതാകയും നശിപ്പിച്ച കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നും പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് ആവശ്യപ്പെട്ടു.സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗം എ.ജി. അനൂജ, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം എം.രാഹുൽ,ജില്ല സെക്രട്ടറി അൽ അമീൻ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |