തിരുവനന്തപുരം: നഗ്നതാ പ്രദർശനം വിലക്കിയതിന് അച്ഛനെ ഒന്നാം പ്രതി വിജയ് കമ്പിക്കടിച്ച് വീഴ്ത്തിയത് കണ്ടതായി അയിരൂർ ബാബുവധക്കേസിൽ ബാബുവിന്റെ മകൾ മിനിമോൾ കോടതിയിൽ മൊഴി നൽകി.
തറയിൽ വീണ അച്ഛനെ മറ്റ് പ്രതികൾ നിലത്തിട്ട് ചവിട്ടിയെന്നും ആറാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. വിഷ്ണു മുമ്പാകെ മിനിമോൾ വെളിപ്പെടുത്തി.നെയ്യാറ്റിൻകര പെരുമ്പഴുതൂർ മൊട്ടക്കാട് കോളനി സ്വദേശി ബിജോയ് എന്ന വിജയ്, അയിരൂർ ഇലകമൺ ലക്ഷം വീട് കോളനി സ്വദേശികളായ ഉണ്ണി എന്ന സെെജു, കണ്ണൻ എന്ന സജീവ് എന്നിവരാണ് കേസിലെ പ്രതികൾ. നാട്ടുകാർ പലതവണ താക്കീത് ചെയ്തിട്ടും കേസിലെ പ്രതിയായ സെെജു നഗ്നനായി നിന്ന് പൊതു ടാപ്പിലെ വെളളമെടുത്ത് കുളിച്ചിരുന്നു. സമീപത്ത് സ്ത്രീകളും പെൺകുട്ടികളും ഉളളതിനാൽ നഗ്നതാപ്രദർശനം നടത്തരുതെന്ന നാട്ടുകാരുടെ താക്കീത് അവഗണിച്ചതാണ് വഴക്കിന് ഇടയാക്കിയത്. പ്രതികളും നാട്ടുകാരും തമ്മിലുളള വഴക്കിൽ മദ്ധ്യസ്ഥത വഹിക്കുന്നതിനിടെയാണ് ലോട്ടറി വിൽപ്പനക്കാരനായ ബാബുവിനെ ചെണ്ടമുറുക്കുന്ന കമ്പിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പ്രതികളെ മൂവരെയും ബാബുവിനെ തലയ്ക്കടിച്ച് കൊല്ലാൻ ഉപയോഗിച്ച കമ്പിയും മിനിമോൾ തിരിച്ചറിഞ്ഞു. 2015 ജനുവരി 23 ന് രാത്രിയായിരുന്നു സംഭവം. അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |