കിളിമാനൂർ: സിമന്റ് ഹോളോബ്രിക്സ് നിർമ്മിക്കുന്ന അച്ച് മോഷ്ടിച്ച് വില്പന നടത്തിയ രണ്ടുപേരെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഭരതന്നൂർ കോല്ലുമല സ്വദേശി പ്രിൻസ് (36), കല്ലറ തണ്ണിയം സ്വദേശി വിഷ്ണു (36) എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു മോഷണം നടന്നത്. തട്ടത്തുമല ശാസ്താംപൊയ്ക സ്വദേശി അബ്ദുൾ സലാമിന്റെ വീടിനോട് ചേർന്നുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന 100 കിലോയോളം ഭാരം വരുന്നതും 35,000 രൂപ വിലയുള്ളതുമായ 7 സിമന്റ് ബ്രിക്സ് അച്ചുകളാണ് മോഷ്ടിച്ചത്.
ഒന്നര മാസമായി അബ്ദുൾ സലാമിന്റെ റബർ തോട്ടത്തിൽ ടാപ്പിംഗ് തൊഴിലാളിയായിരുന്നു ഒന്നാം പ്രതിയായ പ്രിൻസ്. ഇയാൾക്ക് താമസസൗകര്യം ഒരുക്കിയിരുന്നതും ഷെഡിനോട് ചേർന്നായിരുന്നു. ഷെഡിലെ അച്ചുകൾ മോഷ്ടിച്ച് കടത്തുന്നതിനായി സുഹൃത്തായ രണ്ടാം പ്രതിയെ വിളിച്ചുവരുത്തുകയും ഇയാളുടെ ഓട്ടോറിക്ഷയിൽ അച്ചുകൾ തട്ടത്തുമലയിലുള്ള ആക്രിക്കടയിൽ എത്തിച്ച് വിൽക്കുകയുമായിരുന്നു.
ഷെഡിൽ ഓട്ടോറിക്ഷ വന്നുപോയ വിവരം സമീപവാസിയായ സ്ത്രീ ഉടമയെ അറിയിച്ചതിനെ തുടർന്ന് ഷെഡ് പരിശോധിച്ചപ്പോഴാണ് അച്ച് മോഷ്ടിച്ചു കടത്തിയത് മനസിലാക്കിയത്. തുടർന്ന് തൊഴിലാളിയെ ബന്ധപ്പെടാൻ ശ്രമിച്ചതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
ഇതു സംബന്ധിച്ച് ഉടമ കിളിമാനൂർ പൊലീസിൽ പരാതി നൽകുകയും അന്വേഷണം നടത്തുന്നതിനിടെ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. ദിവ്യാ.വി.ഗോപിനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രതികൾ അച്ചുകൾ മോഷ്ടിച്ച് കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും ആക്രിക്കടയിൽ നിന്ന് അച്ചുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്.സനൂജ്, എസ്.ഐമാരായ വിജിത്ത് കെ.നായർ,പ്രദീപ്,സി.പി.ഒ.മാരായ ബിനു,മഹേഷ്,സുനിൽ, ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |