SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.42 AM IST

സെക്രട്ടേറിയറ്റിൽ മൂന്നര മാസ യജ്ഞം, ഫയലുകൾ ജീവിതത്തിലേക്ക് പറക്കും, തീർപ്പാക്കൽ മന്ത്രിസഭ വിലയിരുത്തും

kk

 പ്രേരണയായി കേരളകൗമുദി റിപ്പോർട്ടുകൾ

തിരുവനന്തപുരം: ഓരോ ഫയലും ഓരോ ജീവിതമാണെന്ന, ജീവനക്കാരോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആവർത്തിച്ചുള്ള ഓർമ്മപ്പെടുത്തലുകൾക്ക് പുതുജീവൻ. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് ഫയലുകൾ യുദ്ധകാലാടിസ്ഥാനത്തിൽ സെപ്തംബർ 30-നകം

തീർപ്പാക്കാനും, ഫയൽ നീക്കം ഓരോമാസവും മന്ത്രിസഭ നേരിട്ട് വിലയിരുത്താനും ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

മാസങ്ങളും വർഷങ്ങളുമായി അലമാരകളിൽ നിദ്ര‌കൊള്ളുന്ന ഫയലുകൾക്കുപിന്നിലെ ജീവിത സ്പന്ദനങ്ങളുടെയും നൊമ്പരങ്ങളുടെയും നേർക്കാഴ്ചയായ കേരളകൗമുദി റിപ്പോർട്ടുകളും ഈ നടപടികൾക്ക് സർക്കാരിന് പ്രേരകമായി.

സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ രണ്ടു വർഷം മുമ്പ് ആരംഭിച്ച്, ഇടയ്ക്ക് പാളിപ്പോയ യജ്ഞത്തിന്റെ രണ്ടാംഘട്ടത്തിൽ സെക്രട്ടേറിയറ്റിലെ അയ്യായിരത്തോളം ജീവനക്കാർ പങ്കാളികളാകും. 2019 ആഗസ്റ്റ് മുതൽ ഒക്ടോബർ വരെ നടപ്പാക്കിയ യജ്ഞം ലക്ഷ്യം കണ്ടിരുന്നില്ല. ഓഫീസുകളെ കൊവിഡ് ബാധിച്ചതോടെ ഫയലുകളുടെ എണ്ണം വീണ്ടും വർദ്ധിച്ചു. ഓരോ മാസത്തെയും നാല് മന്ത്രിസഭായോഗങ്ങളിൽ ഒന്നിൽ ഫയൽ നീക്കം അജൻഡയിലുൾപ്പെടുത്തി വിലയിരുത്തണമെന്ന് ഇന്നലെ മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഓരോവകുപ്പിലെയും പുരോഗതി സംബന്ധിച്ച റിപ്പോർട്ട് മന്ത്രിമാർ അവതരിപ്പിക്കണം. മൂന്നര മാസത്തെ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന് പിന്നീട് മുഖ്യമന്ത്രി തുടക്കം കുറിച്ചു. ജീവനക്കാരെ ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി അഭിസംബോധന ചെയ്തു.

report
മേയ് 13ന് കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ട്

യജ്ഞത്തിൽ ഏഴ് വർഷത്തെ ഫയൽ

 2015 മുതൽ 2022 വരെയുള്ള ഫയലുകൾ

 സർക്കാരുമായി ബന്ധപ്പെട്ട കേസുകളുടെ ഉപ പട്ടിക

 പദ്ധതി പുരോഗതി വിലയിരുത്തൽ

 ക്ഷേമാനുകൂല്യങ്ങളുടെ വിതരണം

 ഭൂമി,​ റവന്യുവകുപ്പുമായി ബന്ധപ്പെട്ടവ

 വിവിധ സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ
 കൃഷിക്കാരുടെയും ചെറുകിട സംരംഭകരുടെയും ആനുകൂല്യങ്ങൾ
 സ്ത്രീകൾ, കുട്ടികൾ, പട്ടിക വിഭാഗക്കാർ എന്നിവരുടെ പ്രശ്‌നങ്ങൾ

 ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ

ഫയലുകൾ ഇങ്ങനെ

 18% കോടതി വ്യവഹാരങ്ങൾ

 41% വസ്തു തർക്കം, കെട്ടിടനിർമ്മാണത്തർക്കം

 13% നിയമസഭാസമിതികൾക്കുള്ള റിപ്പോർട്ടുകൾ

 20% സർക്കാർ ജീവനക്കാരുടെ സർവീസ് വിഷയങ്ങൾ

 8% മുഖ്യമന്ത്രിയുടെയോ മന്ത്രിയുടേയോ അംഗീകാരത്തോടെ നടപ്പാക്കേണ്ടത്

3 ലക്ഷം

നിലവിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ

1.98 ലക്ഷം

2019ൽ കെട്ടിക്കിടന്നത്

68,000

തീർപ്പായത്

യജ്ഞങ്ങൾ ഇനി വേണ്ടി വരരുത് : മുഖ്യമന്ത്രി
സമയബന്ധിതമായും കാര്യക്ഷമമായും ഫയലുകൾ തീർപ്പാക്കുന്നത് സേവനത്തിന്റെ അവിഭാജ്യഘടകമാണെന്നും ഇനിയും ഫയൽ തീർപ്പാക്കൽ യജ്ഞങ്ങൾ ആവശ്യമായി വരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫയലുകളിലെ തീരുമാനം നീതിപൂർവവും സുതാര്യവും വേഗത്തിലുമാക്കണം. യാന്ത്രികമായി തീർപ്പാക്കരുത്. മാസത്തിലെ ഒരവധിദിവസം ഫയൽ തീർപ്പാക്കലിനായി മാറ്റിവയ്ക്കുന്നതും ആലോചിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.