SignIn
Kerala Kaumudi Online
Thursday, 25 April 2024 9.14 PM IST

പറമ്പിക്കുളത്തേക്ക് തമിഴ്നാടിന്റെ നിയന്ത്രണം; ആശങ്കയിൽ ആദിവാസികൾ

photo

പറമ്പിക്കുളത്തേക്കുള്ള അതിർത്തിയിൽ തമിഴ്നാട് വനം വകുപ്പ് നിയന്ത്രണം കൊണ്ടുവന്നത് പാവപ്പെട്ട ആദിവാസികളുടെ നെഞ്ചിടിപ്പും ആശങ്കയും വർദ്ധിപ്പിക്കുന്നു. തമിഴ്നാട് ആനമല കടുവ സങ്കേതത്തിലെ വനം ഉദ്യോഗസ്ഥരാണ് സേത്തുമട അതിർത്തിയിൽ പറമ്പിക്കുളത്തേക്കുള്ള വാഹനങ്ങളുടെ എണ്ണം ഒരു ദിവസം 120 ആയി നിജപ്പെടുത്തിയിരിക്കുന്നത്. ഇതോടെ തമിഴ്നാട് അതിർത്തി ചെക്ക്‌പോസ്റ്റായ സേത്തുമട വഴി പറമ്പിക്കുളത്തേക്ക് 120 വാഹനങ്ങളിൽ കൂടുതൽ കടത്തിവിടരുതെന്ന പുതിയ നിർദ്ദേശമാണ് കഴിഞ്ഞ ദിവസം മുതൽ തമിഴ്നാട് വനം വകുപ്പിന് ഉദ്യോഗസ്ഥർ സ്വീകരിച്ചു വരുന്നത്. പുതിയ നിർദ്ദേശം തങ്ങളെ കൂടി ബാധിക്കുമോ എന്ന ആശങ്കയാണ് മുതലമട പഞ്ചായത്തിലെ ആദിവാസികൾക്കുള്ളത്. 120ൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ തമിഴ്നാട് വനംവകുപ്പ് തയ്യാറാവാത്തതിനാൽ നിയന്ത്രണം ഏർപ്പെടുത്തിയതിനുശേഷം കഴിഞ്ഞ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നിരവധി വാഹനങ്ങൾ കടക്കാനാവാതെ തിരിച്ചു പോവുകയായിരുന്നു.

സഞ്ചാരപാത ഇല്ലാത്തത്

ദുരിതം തന്നെ

പറമ്പിക്കുളം തേക്കടി- ചെമ്പണാമ്പതി വനപാത നിർമ്മാണം പൂർത്തിയാകാത്തതിനാൽ പറമ്പിക്കുളം കടുവ സങ്കേതത്തിലേക്കുള്ള പ്രധാന കവാടമായ തമിഴ്നാട്ടിലെ സേത്തുമട ചെക്ക്‌പോസ്റ്റ് വഴി കടന്നുവരുന്നത് കാട് കാണാനെത്തുന്ന വിനോദസഞ്ചാരികൾ മാത്രമല്ല. മുതലമട പഞ്ചായത്തിലെ പറമ്പിക്കുളം തേക്കടി ഭാഗത്തെ പാവപ്പെട്ട നിരവധി ആദിവാസി ഊരുനിവാസികളുമാണ്. ഇവരുടെ വീട് കേരളത്തിലാണെങ്കിലും ഊരുകളിലേക്ക് വഴി ഇല്ലാത്തതിനാൽ തമിഴ്നാട്ടിൽ കടന്ന് 40 കിലോമീറ്ററിൽ അധികം സഞ്ചരിച്ച് വേണം ഇവർക്ക് അവശ്യസാധനങ്ങളും മറ്റും വാങ്ങാൻ പോകാൻ. കൂടാതെ മുതലമട പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലേക്ക് പോകുകയാണെങ്കിലും ഇതേ അവസ്ഥയാണ്. ഇത്തരത്തിൽ ജീപ്പിലും മറ്റും സഞ്ചിച്ച് തളർന്ന് വരുന്നതിനിടെയാണ് സേത്തുമട ചെക്ക്പോസ്റ്റിൽ വന്ന് കഴിഞ്ഞ ദിവസം മുതൽ കാത്തുകിടക്കേണ്ട അവസ്ഥയും ഉണ്ടായിരിക്കുന്നത്. ഇത് ഏറെ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കു ശേഷം മാത്രമാണ് നിലവിൽ വാഹനങ്ങളെ കടത്തിവിടുന്നത്. ദൈനംദിന ആവശ്യങ്ങൾ പോകുന്ന ഇവർക്ക് എന്തെല്ലാം കടമ്പകളാണ് സഹിക്കേണ്ടി വരുന്നത്. വരും ദിവസങ്ങളിൽ വാഹനങ്ങൾ തടയുന്ന സാഹചര്യമുണ്ടായാൽ പാവപ്പെട്ട ഈ ഊരുനിവാസികൾ എന്തു ചെയ്യുമെന്ന ചോദ്യം വലിയ പ്രധാന്യം അർഹിക്കുന്നു.

നിയന്ത്രണസമയം

വീണ്ടും കൂട്ടി

26 കിലോമീറ്റർ ദൂരമുള്ള പഞ്ചായത്തിലെത്താൻ 60 കിലോമീറ്റർ യാത്ര ചെയ്താണ് ഇവർ എത്തുന്നത്. തേക്കടി, അല്ലിമൂപ്പൻ, മുപ്പതേക്കർ, ഒറവമ്പാടി, കച്ചിത്തോട് എന്നീ ആദിവാസി കോളനികളിലായി 200 കുടുംബങ്ങളിലായി അഞ്ചൂറിലധികം പേരാണ് താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങൾക്കായി ഇവരുടെ യാത്ര വളരെ ബുദ്ധിമുട്ടാണ്. തേക്കടിയിൽനിന്നും ജീപ്പിൽ കാട്ടിലൂടെ യാത്രചെയ്ത് സേത്തുമടയിലെത്തി അവിടെ നിന്നുവേണം മുതലമടയിലെത്താൻ. ഒന്നരമണിക്കൂർ വേണ്ടിടത്ത് നിലവിലെ നിയന്ത്രണത്തിന്റെ ഭാഗമായുള്ള പരിശോധനകൂടി ആയതോടെ ഒരു ദിവസം കളയേണ്ട അവസ്ഥയാണ് ഈ ആദിവാസികൾക്ക്. സഞ്ചരിച്ച് തളർന്ന്, മയങ്ങി വാടകവണ്ടി കയറിയെത്തുന്ന ഇവർ ആരോട് എന്ത് പറയാൻ. ഇതുവരെ ഇല്ലാത്ത നിയന്ത്രണങ്ങൾ തമിഴ്നാട് വനംവകുപ്പ് കൊണ്ടുവന്നതിനാൽ ഇരുസംസ്ഥാനത്തെയും വനംമന്ത്രിമാർ ഇടപ്പെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് ആദിവാസികൾ ഉൾപ്പെടെയുള്ള നാട്ടുകാരുടെ ആവശ്യം.

ആദിവാസികളെ

ബാധിച്ചാൽ ഇടപെടും

തമിഴ്നാട് വനംവകുപ്പിന്റെ തീരുമാനങ്ങൾ ആദിവാസികളെ കൂടാതെ മറ്റ് വകുപ്പ് ഉദ്യോഗസ്ഥരെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. എന്നാൽ തമിഴ്നാട് വനംവകുപ്പാണ് വിനോദസഞ്ചാരികളുടെ വാഹനത്തെ നിയന്ത്രിക്കുന്നതെന്നും കേരളത്തിലെ സർക്കാർ ഔദ്യോഗിക വാഹനങ്ങൾക്കും പറമ്പിക്കുളത്തെ ആദിവാസികളുടെ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമല്ലെന്നും പറമ്പിക്കുളം ഡെപ്യൂട്ടി ഡയറക്ടർ വൈശാഖ് പറഞ്ഞു. പറമ്പിക്കുളത്തേക്ക് ഒരു ദിവസം 1000 വിനോദസഞ്ചാരികളെ വരെ അനുവദിക്കാറുണ്ട്. പറമ്പിക്കുളത്തെത്തുന്ന വാഹനങ്ങളിലെ വിനോദസഞ്ചാരികളെ കടുവ സങ്കേതത്തിന്റെ വാഹനങ്ങളിലാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നത്. ആദിവാസികളെയും ഔദ്യോഗിക വാഹനങ്ങളെയും അതിർത്തിയിൽ ഇതുവരെ തടഞ്ഞിട്ടില്ലെന്നും അത്തരം സംഭവമുണ്ടായാൽ ഇടപെടുമെന്നും പറമ്പിക്കുളം ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.

പുതിയ നിയന്ത്രണം എന്തിന്?

പറമ്പിക്കുളത്തേക്കുള്ള അതിർത്തിയിൽ തമിഴ്നാട് വനം വകുപ്പ് നിയന്ത്രണം കൊണ്ടുവന്നത് എന്തിന് എന്നതാണ് ജനങ്ങളുടെ സംശയം. നിരവധി വാഹനങ്ങളുടെ സഞ്ചാരം കാടിനകത്തുള്ള ജീവികളുടെ സ്വൈര്യജീവിതത്തെ ബാധിക്കുമെന്നതിനാലും കൂടുതൽ സഞ്ചാരികളുടെ വരവിനെ തുടർന്ന് കാട് മലിനമാകുമെന്നതിലുമാണ് ഇത്തരത്തിലുള്ള നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. നിരവധി വാഹനങ്ങളുടെ സഞ്ചാരം മൂലം കാടിന്റെ അന്തരീക്ഷം തന്നെ മലിനമാകും. വിനോദസഞ്ചാരികൾ കാട് കാണാനെത്തുന്നതിന്റെ ഉദ്ദേശം തന്നെ നല്ല ശുദ്ധവായു, നിശബ്ദത എന്നിവ ആഗ്രഹിച്ചാണ്. ഇത് നഷ്ടമാകുന്ന അവസ്ഥയുണ്ടായാൽ പിന്നെ കാടിന് എന്ത് വ്യാത്യാസമാണ് ഉണ്ടാകുക. സഞ്ചാരികൾ കാടിനകത്തേക്ക് കടക്കുന്നതുമൂലം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള സാധാനങ്ങൾ വലിച്ചെറിയുന്നത് കൂടുകയും അത് പിന്നീട് കാട് മലിനമാകാൻ ഇടയാക്കുകയും ചെയ്യും. ആദിവാസികളുടെയും ഉദ്യോഗസ്ഥരുടെ സഞ്ചാരത്തെ ബാധിക്കാത്തവിധം നിയന്ത്രണം കൊണ്ടുവരുന്നതിൽ കുഴപ്പമില്ലെന്ന് സേത്തുമട റേഞ്ച് ഓഫീസർ ബാബു പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PARAMBIKKULAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.