തൃപ്പൂണിത്തുറ: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തി എന്നുമാത്രല്ല ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് സ്വന്തമാക്കിയെന്ന ബഹുമതിയും ഉദയംപേരൂർ എസ്.എൻ.ഡി.പി. സ്കൂളിന് സ്വന്തം. ഒപ്പം പരീക്ഷ എഴുതിയ എല്ലാകുട്ടികളും വിജയിക്കുകയും ചെയ്തു. 584 കുട്ടികളാണ് പരീക്ഷ എഴുതിയതിൽ 104 പേർ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടി. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്നതും ഉദയംപേരൂർ സ്കൂളിലാണ്. നിലവിൽ 3350 കുട്ടികളാണ് ഇവിടെയുള്ളത്. വർഷങ്ങളായി ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നതും ഇവിടെയാണ്. ഈ വർഷം 669 കുട്ടികളാണ് പുതുതായി സ്കൂളിൽ അഡ്മിഷൻ എടുത്തത്. പല പൊതു വിദ്യാലയങ്ങളിലും കുട്ടികളുടെ ക്ഷാമം മൂലം ഡിവിഷനുകൾ കുറയ്ക്കുമ്പോൾ എസ്.എൻ.ഡി.പി. സ്കൂളിൽ കുട്ടികളുടെ ഇടിച്ചുകയറ്റമാണ്. സി.ബി.എസ്.സി പഠനം ഉപേക്ഷിച്ചു വരുന്ന കുട്ടികളും നിരവധിയാണ്. കഴിഞ്ഞ വർഷവും എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് 251കുട്ടികൾക്കും പ്ലസ്ടുവിന് 150 കുട്ടികൾക്കും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നു. സംസ്ഥാനത്തെ ഏറ്റവും നല്ല പൊതുവിദ്യാലയത്തിനുള്ള സംസ്ഥാന സർക്കാരിന്റെ 12 ലക്ഷം രൂപയുടെ ഹരിതവിദ്യാലയ പുരസ്കാരം 2018 ൽ സ്കൂളിന് ലഭിച്ചിരുന്നു. കൂടാതെ ഏറ്റവും മികച്ച രണ്ടാമത്തെ പി.ടി.എ യ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരമായ 4 ലക്ഷം രൂപ നേടാനും കഴിഞ്ഞിട്ടുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി വിജയം നേടുന്ന വിദ്യാലയത്തിനുള്ള കെ.ജെ. ബെർളി കെ.ജെ. ഹർഷൽ പുരസ്കാരം12 വർഷമായി സ്കൂൾ മറ്റൊരു സ്ഥാപനത്തിനും വിട്ടു കൊടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |