പാലക്കുന്ന്: പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും മോഷ്ടാക്കൾ കവർന്നത് രണ്ടുലക്ഷം വിലയുള്ള ടാബുകൾ. സ്കൂളിൽ കയറി ഷട്ടറുകളും വാതിലുകളും പൊളിച്ചായിരുന്നു കവർച്ച. തിങ്കളാഴ്ച അർദ്ധരാത്രി രണ്ടു പേരടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. അന്വേഷണത്തിന്റെ ഭാഗമായി ബേക്കൽ പോലീസിന്റെ നേതൃത്വത്തിൽ കാസർകോട് നിന്ന് കെ.9 സ്‌ക്വാഡിൽ നിന്ന് പൊലീസ് നായയും വിരലടയാള വിദഗ്ധരും സ്കൂളിലെത്തി തെളിവെടുത്തിരുന്നു. ഓഫീസ് മുറിയിലെ അലമാരയിൽ നിന്ന് ടാബുകൾ കാണാതായ വിവരം ഇന്നലെയാണ് സ്കൂൾ അധികൃതർ കണ്ടെത്തിയത്. ഇക്കാര്യം ബേക്കൽ പൊലീസിനെ അറിയിച്ചു. നഷ്ടപെട്ട ടാബുകളുടെ ഐ.എം.ഇ.ഐ.നമ്പർ പോലീസിന് കൈമാറിയിട്ടുണ്ട്. കമ്പ്യൂട്ടർ, പ്രിൻസിപ്പൽ, ഓഫീസ് മുറികളിൽ രണ്ടു പേർ കയറിയ ദൃശ്യം സ്കൂളിലെ സി.സി.ടി.വി യിൽ പതിഞ്ഞിരുന്നുവെങ്കിലും മോഷ്ടാക്കൾ മുഖം മറച്ച നിലയിലായിരുന്നു.സ്മാർട്ട് ക്ലാസുമായി ബന്ധപ്പെട്ട് കുട്ടികളുടെ പഠന സഹായത്തിനായുള്ള ഈ ടാബുകൾ ഏതാനും മാസം മുൻപാണ് ഇവിടെ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |