കണ്ണൂർ: എസ്.എസ്.എൽ.സി പരീക്ഷയിലൂടെ സംസ്ഥാനത്തെ തന്നെ മിടുമിടുക്കൻമാരുടെ നാടായി മാറിയിരിക്കുകയാണ് കണ്ണൂർ.സംസ്ഥാനത്ത് ഒന്നാമതായി കണ്ണൂരിലെ കുട്ടികൾ ഫിനിഷ് ചെയ്തത് കൊവിഡ് വെല്ലുവിളികൾ തരണം ചെയ്തുകൊണ്ടു ചിട്ടയായ പരിശീലനവും കഠിനപ്രയത്നവും കൊണ്ടാണ്.അദ്ധ്യയനദിവസങ്ങൾ കൊവിഡ് ഏറെ തട്ടിയെടുത്തിട്ടും തരിമ്പുപോലും പതറാതെ പഠനത്തിൽ മുന്നേറുകയായിരുന്നു കണ്ണൂരിലെ കുട്ടികൾ.
99.76 ശതമാനമെന്ന മികച്ച വിജയം നേടിയാണ് സംസ്ഥാനത്ത് കണ്ണൂർ ഒന്നാമതെത്തിയത്.
109 ഗവൺമെന്റ് സ്‌കൂളുകളിൽ നിന്നടക്കം 35899 കുട്ടികളാണ് ഇക്കുറി ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത്. ഇതിൽ 17,357 പെൺകുട്ടികളും 18 542 ആൺകുട്ടികളുമാണ്.
കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ ആകെ 7,767 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.ഇവരിൽ 7,762 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 850 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ 14,519 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 14,473 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 1748 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ 12,911 പേർ പരീക്ഷ എഴുതിയതിൽ 12,880 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി.1560 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.
കണ്ണൂർ ജില്ലയിലെ വിജയ ശതമാനം ഉയർത്തുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്ത് മുഖാന്തിരം, കണ്ണൂർ ഡയറ്റ് സ്റ്റെപ്സ് എന്ന പേരിൽ പ്രത്യേക പഠന സഹായി തയ്യാറാക്കിയിരുന്നു. മുന്നേറാം ആത്മവിശ്വാസ ത്തോടെ എന്ന പേരിലുള്ള കാമ്പയിൻ വിജയ ശതമാനം ഉയർത്തുന്നതിന് സഹായകരമായി.നവാഗതരെ സ്വീകരിക്കാൻ ജില്ലയിലെ വിദ്യാലയങ്ങൾ സജ്ജമാണെന്നും അധിക ബാച്ചുകൾ വേണ്ട സാഹചര്യത്തിൽ സർക്കാറിനോട് ആവശ്യപ്പെടുമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അറിയിച്ചു.ജില്ലാ പഞ്ചായത്തിന് മുന്നിൽ നടന്ന അനുമോദന പരിപാടിയിൽ ഡിഡിഇ കെ ബിന്ദു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ഇ.എൻ സതീഷ് ബാബു എന്നിവർ പങ്കെടുത്തു.
'അരികിലുണ്ട് ആശങ്കവേണ്ട" എന്ന കാമ്പയിൻ അടക്കം ജില്ലാ പഞ്ചായത്ത് ഇക്കുറി നടപ്പിലാക്കിയിരുന്നു.
ഡയറ്റ് സഹായത്തോടെ ചോദ്യങ്ങളുടെ മോഡൽ നൽകി പഠിപ്പിച്ചു. മുകുളം പദ്ധതിയും പിന്തുടർന്നു. ഇതുരണ്ടും വിജയ വീഥിയിൽ ഒന്നാമത് എത്തിച്ചു- പി.പി.ദിവ്യ(ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |